പൊൻകുന്നത്ത് വൻ മയക്കുമരുന്ന് വേട്ട, 10 ലക്ഷത്തിൽ അധികം വിലവരുന്ന 250 ഗ്രാം എം.ഡി.എം.എ രണ്ട് യുവാക്കളിൽ നിന്നും പിടികൂടി.
പൊൻകുന്നം: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി നടന്ന മയക്കുമരുന്ന് വേട്ടയിൽ 10 ലക്ഷത്തിൽ അധികം വിലവരുന്ന 250 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി, ബാംഗ്ലൂരിൽ നിന്ന് കാറിൽ എത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29) പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ നിബിൻ എൻ.ബി.(38) എന്നിവരെയാണ് സാഹസികമായി കാർ തടഞ്ഞ് കോട്ടയം ജില്ലാപോലീസ് ചീഫിന്റെ ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം ഗവൺമെന്റ് സ്കൂളിന് സമീപം വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞു. പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ മറ്റൊരു വാഹനമിട്ട് തടഞ്ഞാണ് പിടികൂടിയത്.
വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ സമീപത്തെ വർക്ക് ഷോപ്പിൽ വാഹനം എത്തിച്ചാണ് പോലീസ് കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്ന് ചങ്ങനാശ്ശേരിയിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മാരക ലഹരിയാണിത്. പിടിയിലായ പ്രതികളിൽ ഒരാളായ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

