കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇന്‍ഫാം
രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും

കാഞ്ഞിരപ്പള്ളി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞ സംഭവത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രതിഷേധിച്ചു. അപകടത്തില്‍ മരണടഞ്ഞ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഇതു സംബന്ധിച്ചു ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാം അംഗങ്ങളായ കര്‍ഷകര്‍ സംഭാവനയായി നല്‍കുന്ന ഈ ധനസഹായം കൈമാറുന്നതിന് എരുമേലി കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. മാത്യു നിരപ്പേലിനെയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോസ് താഴത്തുപീടികയെയും ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലങ്ങളായി  ശക്തമായ ഭാഷയില്‍ കാട്ടുമൃഗങ്ങുടെ ഉപദ്രവങ്ങളെക്കുറിച്ചുള്ള കര്‍ഷകരുടെവിലാപം പൊതുസമൂഹത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളോടും രാഷ്ട്രീയനേതാക്കന്മാരോടും നേരിട്ടും സംഘാതമായും മാധ്യമങ്ങള്‍ മുഖേനെയും ഈ സങ്കടം നിരവധി തവണ അറിയിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാംവിധത്തില്‍ കാട്ടുമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാര്‍ക്കും അറിയാത്തതല്ല. ഇപ്പോള്‍ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കര്‍ഷകനും തന്റെ കൃഷിയിടത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കര്‍ഷകനുമാണ് കാ്ട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും സമീപനം ഏറെ അപലപനീയമാണ്. ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കുവാന്‍വേണ്ടി വെമ്പല്‍കൊള്ളുന്ന ഗവണ്‍മെന്റ് കാട്ടുമൃഗങ്ങളുടെ വര്‍ധനവും നിയന്ത്രിക്കാനാവശ്യമായ അടിയന്തര നടപടിയെടുക്കണം. കാട്ടുമൃഗങ്ങളെ സംരക്ഷിക്കുന്നതിനു മാത്രമല്ല വനത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തവിധം പെരുകുന്ന കാട്ടുമൃഗങ്ങളുടെ എണ്ണത്തെ വികസിത രാജ്യങ്ങളിലുള്ളതുപോലെ വെടിവച്ചുകൊല്ലാനും വംശവര്‍ധനവ് നിയന്ത്രിക്കാനും സര്‍ക്കാര്‍ തയാറാകണം. ജനപ്രതിനിധികളോട് ഒരു വാക്ക് – നിങ്ങള്‍ ജനപ്രതിനിധികളാണ്, കാട്ടുമൃഗ പ്രതിനിധികളല്ല. അതുകൊണ്ട് നിങ്ങളെ തെരഞ്ഞെടുത്ത ജനത്തിന്റെ ജീവനും സ്വത്തിനും മതിയായ സംരക്ഷണമൊരുക്കുക എന്നത് നിങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നിങ്ങളെ തെരഞ്ഞെടുത്ത ജനത്തിന്റെ ജീവനും സ്വത്തിനും വേണ്ടസംരക്ഷണം ഒരുക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, വൈസ് പ്രസിഡന്റ് ബേബിച്ചന്‍ ഗണപതിപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി ജോമോന്‍ ചേറ്റുകുഴി, താലൂക്ക് ഡയറക്ടര്‍മാരായ ഫാ. ജയിംസ് വെണ്‍മാന്തറ, ഫാ. റോയി നെടുംതകടിയേല്‍, ഫാ. മാത്യു വള്ളിപ്പറമ്പില്‍, ഫാ. ബിബിന്‍ കണിയാംനടയ്ക്കല്‍,  ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

error: Content is protected !!