പൊൻകുന്നത്ത് മൂന്ന് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം : കഴിഞ്ഞ ദിവസം പൊൻകുന്നത്ത് മൂന്ന് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ ഇടയാക്കിയ വാഹനാപകടത്തിലെ ഥാർ ജീപ്പ് ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം മാർക്കറ്റ് ജംഗ്ഷനു സമീപം ചെരിപുറം വീട്ടിൽ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അപകടം നടന്നപ്പോൾ ഡ്രൈവർ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു .

ഇന്നലെ രാത്രി 10:15 മണിയോടുകൂടി ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച് ഇയാൾ ഓടിച്ചിരുന്ന ഥാർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന് ഇടയാക്കിയ ഥാർ ജീപ്പ് ഓടിച്ചിരുന്ന ഇയാൾ മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ എൻ.രാജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അപകടം സംഭവിച്ചപ്പോൾ ഓട്ടോയിൽ സ്വകാര്യബസ് ജീവനക്കാരായ അഞ്ചുപേർ ആയിരുന്നു ഉണ്ടായിരുന്നത് . ഇവരിൽ തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ്(24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത്(18) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!