ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കും. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.
സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാരമേഖലകൾ 24 മണിക്കൂർ പൂർണമായി സ്‌തംഭിക്കും.
കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽകോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂർണ്ണ വിദേശ നിക്ഷേപത്തിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാർ വരെയുള്ള വിഷയങ്ങൾ പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, കലാലയങ്ങൾ, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും.
കെഎസ്ആർടിസി സർവീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാൽ പൊതുനിരത്തുകൾ ശൂന്യമായിരിക്കും. ചുരുക്കത്തിൽ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.
