കാഞ്ഞിരപ്പള്ളി ടൗണിലെ ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല ; പ്രതിഷേധം ശക്തം

കാഞ്ഞിരപ്പള്ളി∙ ടൗണിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച നീരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ടൗണിൽ സ്ഥാപിച്ചിരുന്ന 16 ക്യാമറകളുടെയും പ്രവർത്തനം നിലച്ചു നശിക്കുന്ന നിലയിലാണ്. നാല് ദിവസത്തെ ബാക്ക്അപ്പ് ഉണ്ടായിരുന്ന ക്യാമറകളുടെ ദൃശ്യങ്ങൾ സദാസമയവും പൊലീസ് സ്റ്റേഷനിലെ മോണിറ്ററിൽ ദൃശ്യമായിരുന്നു.
മോഷണം, ട്രാഫിക് കുറ്റകൃത്യങ്ങൾ, മാലിന്യങ്ങൾ തള്ളൽ, അനധികൃത പാർക്കിങ് എന്നിവ ക്യാമറയുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയിരുന്നു. ക്യാമറകൾ പ്രവർത്തനരഹിതമായതിനു ശേഷം ടൗണിൽ നടന്ന മോഷണങ്ങളിലെ പ്രതികളെയൊന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

സാമൂഹികവിരുദ്ധ ശല്യവും വർധിച്ചു. പേട്ടക്കവല, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ 3 ക്യാമറകൾ വീതവും തിരക്കേറിയ കെകെ റോഡിൽ മൂന്നിടങ്ങളിലും സിവിൽ സ്റ്റേഷൻ പരിസരത്തും കുരിശുങ്കൽ കവലയിലും പുത്തനങ്ങാടി റോഡിൽ പഴയ കെഎസ്ഇബി ജംക്‌ഷന് സമീപവും ഗ്രോട്ടോ ജംക്‌ഷനിലും തമ്പലക്കാട് റോഡിലുമാണു ക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് 2012-13 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,57,236 രൂപ മുടക്കിയാണ് ക്യാമറ സ്ഥാപിച്ചത്. പിന്നീട് തകരാറിലായ ക്യാമറകൾ പിന്നീട് 5 ലക്ഷത്തോളം രൂപ മുടക്കി തകരാർ പരിഹരിച്ച് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ ക്യാമറകൾ വീണ്ടും തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു.

error: Content is protected !!