പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശവാസികൾക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുള്ള വഴിതെളിയുന്നു

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽ വാലി വാർഡുകളിലായി 1600 കുടുംബങ്ങൾക്കായി 502 ഹെക്ടർ ഭൂമിക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുള്ള വഴിതെളിയുന്നു. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് അവരുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾക്ക് വ്യക്തത വരുന്നത് .

തിങ്കളാഴ്ച എയ്ഞ്ചൽവാലി സെന്റ്. മേരീസ് ഹൈസ്കൂളിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗത്തോടെ കാര്യങ്ങൾക്കെല്ലാം വ്യക്തതയായി. ഒപ്പം നാട്ടുകാരുടെ ആശങ്കൾക്കും സംശയങ്ങൾക്കും വിരാമവും. എംഎൽഎ യും എംപി യും ജില്ലാ കളക്ടറും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ പങ്കെടുത്ത രണ്ടര മണിക്കൂർ നീണ്ട യോഗം പട്ടയ നടപടികളുടെ വിശദമായ നടപടിക്രമങ്ങൾ ജനങ്ങൾക്ക്‌ മുമ്പിൽ ചർച്ച ചെയ്തു.

2016-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പട്ടയം വിതരണം ചെയ്‌തെങ്കിലും നടപടിക്രമങ്ങളിലെ അപാകംമൂലം പൂർണതോതിലെത്തിയില്ല.

ആദ്യം കരമടച്ചവർക്ക് പിന്നീട് കരമടയ്ക്കാനുമായില്ല. സർവേ നടപടിക്രമങ്ങൾ പാലിച്ച് ഉപാധിരഹിത പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തിന്റെ ചുറ്റുമുള്ള ജില്ലാ അതിർത്തികൾ നിർണയിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമാണിവിടം. 536 ഹെക്ടർ ഭൂമിയിൽ 502 ഹെക്ടറാണ് കോട്ടയം ജില്ലയിൽ എരുമേലി തെക്ക് വില്ലേജിന്റെ പരിധിയിലുള്ളത്. സർവേയർമാർ നിർണയിച്ച അതിർത്തി മൂന്ന് ജില്ലാ കളക്ടർമാരുടെ സംയുക്തപരിശോധനയ്ക്ക് ശേഷം അന്തിമമാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിന് ശേഷമാണ് ഒരോ കൈവശഭൂമിയുടെയും അളവ് നിർണയിക്കുന്നത്.

യോഗ തീരുമാനങ്ങൾ ഇങ്ങനെ.

കർഷകരുടെ വ്യക്തിഗത കൈവശ ഭൂമി ഇനി ആദ്യം അളന്ന് തിട്ടപ്പെടുത്തി നിർണയിക്കും. പ്രദേശങ്ങളിലെ ആയിരത്തോളം കൃഷിഭൂമി കൈവശക്കാരായ ചെറുകിട-നാമമാത്ര കർഷകരുടെ ഭൂമിയാണ് അളന്ന് നിർണയിക്കുക. ഇതിനായി പ്രത്യേക സർവേ ടീമിനെ നിയോഗിക്കും. പട്ടയത്തിനുള്ള സർവേ നടപടികളുടെ രണ്ടാംഘട്ടമാണ് ഇതോടെ ആരംഭിക്കുക. നിലവിൽ ആദ്യ ഘട്ടമായി 465.89 ഹെക്ടർ സ്ഥലം ആണ് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇനി കർഷകരുടെ ഭൂമി പ്രത്യേകമായി അളന്ന് നിർണയിക്കുന്നതോടെ സർവേ നടപടികൾ പൂർത്തിയാകും. എല്ലാവരും അവരവരുടെ സ്വന്തം ഭൂമിയുടെ കൈവശ രേഖകളെല്ലാം തയ്യാറാക്കി സർവേ സംഘത്തിന് നൽകണം. സ്വന്തം ഭൂമിയുടെ അതിരുകൾ തെളിച്ച് വെയ്ക്കണം. ഓരോ കൈവശക്കാരുടെയും അധീനതയിലുള്ള ഭൂമി സർവേ ടീം കൃത്യമായി അളന്നു തിരിച്ച് അതിരുകൾ തിട്ടപ്പെടുത്തും. തുടർന്ന് രേഖകൾ പരിശോധിച്ച് ഓരോരുത്തരുടെയും ഉടമസ്ഥാവകാശം നിശ്ചയിക്കും. അതിർത്തി തർക്കങ്ങളും, അവകാശ തർക്കങ്ങളും ഉണ്ടെങ്കിൽ ഇവ പരിഹരിച്ച് കൃത്യത വരുത്തി ഓരോരുത്തരുടെയും ഭൂമിയുടെ വിസ്തീർണവും ഉടമസ്ഥാവകാശവും നിശ്ചയിച്ച്‌ രേഖപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കും. പരമാവധി വേഗത്തിൽ സർവേ പൂർത്തിയാക്കാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. സർവേ പൂർത്തിയാക്കി ജില്ലാ കളക്ടർക്ക്‌ സമഗ്രമായ റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധന നടത്തി നടപടികൾ സാധുവാണെന്ന് ഉറപ്പാക്കും. ഇതിന് ശേഷം റിപ്പോർട്ട് സർക്കാരിനും റവന്യു വകുപ്പിനും ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി ആവശ്യമായ അന്തിമ അനുമതിയും നിയമപരമായ അനുമതിയും നേടും. തുടർന്ന് പട്ടയമേള നടത്തി പട്ടയങ്ങൾ വിതരണം ചെയ്യും. ഉപാധികൾ ഇല്ലാത്ത സ്വതന്ത്ര പട്ടയങ്ങളാണ് നൽകുക. നാല് ഏക്കർ ഭൂമിക്ക് വരെയേ ഒരാൾക്ക് പട്ടയം നൽകൂ.

യോഗത്തിൽ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, പഞ്ചായത്ത്‌ അംഗങ്ങളായ മാത്യു ജോസഫ് , മറിയാമ്മ സണ്ണി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് സാവിയോ, റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എസ്. വിനോദ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ ഗോപകുമാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, ജനകീയ സമിതി ഭാരവാഹികളായ ലിൻസ് വടക്കേൽ, കുരുവിള ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!