എരുമേലി വിമാനത്താവളം ; മണ്ണുപരിശോധനയ്ക്ക് തുടക്കമായി ..

എരുമേലി : എരുമേലിയിൽ വിമാനത്താവളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലപരിശോധനയുടെ ഭാഗമായ
മണ്ണിന്റെ ഉറപ്പ് പരിശോധിക്കുന്നതിന് തുടക്കമായി.

എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ചൊവ്വാഴ്ച ആരംഭിച്ച പരിശോധന മൂന്ന് ആഴ്ച കൊണ്ട് പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥരും ലൂയി ബർഗ് കൺസൽറ്റിങ് ഏജൻസിയുടെ എഞ്ചിനീയർമാരും ജിയോ കമ്പനിയുടെ തൊഴിലാളികളും എത്തി പെഗ് മാർക്കിങ് ആരംഭിച്ചു. അടുത്ത ദിവസം മുതൽ മണ്ണ് കുഴിച്ച് തുടങ്ങുമെന്ന് ലൂയി ബെർഗ് സർവേ എഞ്ചിനീയർ പാർത്ഥചക്രവർത്തി, സോയിൽ സർവേയർ അമീൻ എന്നിവർ പറഞ്ഞു.

റൺവെയ്ക്ക് അനുയോജ്യമാണെന്ന് കരുതുന്ന മൂന്ന് കിലോമീറ്റർ ദൂരത്തെ മണ്ണിന്റെ ഘടനയും ഉറപ്പും ആണ് പരിശോധിക്കുന്നത്. പത്ത് മുതൽ 20 മീറ്റർ വരെ താഴ്ചയിൽ വലിയ കുഴൽ കിണറിന്റെ മാതൃകയിൽ എട്ട് കുഴികൾ നിർമിച്ചാണ് ഇവയുടെ ഉള്ളിലെ മണ്ണ് ലാബിൽ എത്തിച്ച് പരിശോധിക്കുന്നത്. മണ്ണിന്റെ വിവിധ സാമ്പിളുകൾ മുംബൈയിലെ ലാബിൽ ആണ് പരിശോധിക്കാൻ നൽകുക. ഇതിന്റെ റിസൾട്ട് ലഭിക്കുന്നതോടെ റൺവെ സംബന്ധിച്ച് വ്യക്തതയുണ്ടാകും. പ്രദേശം ചതുപ്പ് നിലമല്ലാത്തതിനാൽ മണ്ണിന്റെ ഭൗമ ഘടന ഉറപ്പുള്ളതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. റൺവെയുടെ സാധ്യത പരിശോധന നേരത്തെ നടത്തിയത് ആകാശ മാർഗം ഡ്രോൺ ഉപയോഗിച്ചായിരുന്നു. എസ്റ്റേറ്റിന്റെ മധ്യ ഭാഗത്ത് കിഴക്ക് – പടിഞ്ഞാറേ ദിശയിൽ മൂന്ന് കിലോമീറ്റർ ദൂരം അനുയോജ്യമാണെന്ന് ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ പരിശോധനയിലാണ് കണ്ടെത്തിയത്. കാറ്റിന്റെ ഗതി അനുകൂലമാണെന്നും കണ്ടെത്തിയിരുന്നു. ഇനി ഇത്രയും ഭാഗത്തെ സ്ഥലത്തെ മണ്ണിന്റെ ഘടന ഉറപ്പുള്ളതാണെന്ന് കൂടി ബോധ്യമാകണം. മണ്ണ് പരിശോധനയുടെ ഫലം അനുകൂലമാണെങ്കിൽ വിമാനതാവള നിർമാണത്തിന്റെ പ്രാഥമിക പ്രവൃത്തികൾ ആരംഭിക്കാനാകും. അങ്ങനെയായാൽ കേരളത്തിൽ ഏറ്റവും നീളമുള്ള റൺവെ ആണ് ചെറുവള്ളി എസ്റ്റേറ്റിൽ പൂർത്തിയാവുക. കഴിഞ്ഞ മാസം മണ്ണ് പരിശോധനയ്ക്ക് സംഘം എത്തിയെങ്കിലും എസ്റ്റേറ്റ് അധികൃതർ എതിർത്തതിനാൽ നടന്നില്ല. തുടർന്ന് ജില്ലാ കളക്ടർ മുഖേനെ സർക്കാർ തലത്തിൽ ചർച്ചകൾക്ക് ശേഷം പ്രത്യേകമായി എസ്റ്റേറ്റ് അധികൃതർക്ക് കത്ത് നൽകിയതോടെയാണ് ഇന്നലെ പരിശോധനക്ക് തുടക്കമായത്. എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച് സർക്കാരും എസ്റ്റേറ്റ് അധികൃതരായ ബിലീവേഴ്‌സ് ചർച്ചും തമ്മിൽ പാലാ സബ് കോടതിയിലുള്ള കേസിന് തടസമാകാത്ത വിധം പരിശോധന നടത്താമെന്നാണ് ധാരണയായത്. എടുക്കുന്ന കുഴികൾ പരിശോധനകൾക്ക് ശേഷം അപകടത്തിന് സാധ്യതയില്ലാത്ത നിലയിൽ മൂടുമെന്ന് ഉറപ്പ് നൽകിയിരുന്നു. കോടതിയിലെ കേസിന്റെ തീർപ്പ് ആകുന്നതോടെ ഉടമസ്ഥ തർക്കത്തിന് നിർണായക പരിഹാരം ഉരുത്തിരിയുമെന്നാണ് കരുതുന്നത്. ശബരിമല തീർത്ഥാടനം മുൻനിർത്തി ആവിഷ്‌കരിച്ച ഗ്രീൻ ഫീൽഡ് വിമാനതാവള പദ്ധതിയാണ് എരുമേലിയിലേത്. സ്ഥലം സംബന്ധിച്ച തർക്കം ഇല്ലായിരുന്നെങ്കിൽ പദ്ധതിയുടെ നിർമാണം നേരത്തെ തുടങ്ങാൻ കഴിയുമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിന്ന് അന്തിമ അനുമതി ലഭ്യമായത് കഴിഞ്ഞയിടെയാണ്. ഇതോടെ ആദ്യത്തെ എസ്റ്റിമേറ്റിന്റെ ഇരട്ടിയോളം തുക നിർമാണത്തിന് വേണ്ടി വരുമെന്ന് വിലയിരുത്തിയിരുന്നു. ആദ്യ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സ്വീകാര്യമായിരുന്നില്ല. തുടർന്ന് വരുമാന സാധ്യത ഉൾപ്പടെ വിശദമായ റിപ്പോർട്ട് നൽകിയതോടെ അനുമതി ലഭിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി തഹസീൽദാർ ജോസുകുട്ടി, ഡെപ്യൂട്ടി തഹസീൽദാർ ജയപ്രകാശ്, ഹെഡ് സർവേയർ രാജേഷ്, ക്ലർക്കുമാരായ വിദ്യ, മൈക്കിൾ, എരുമേലി, മണിമല വില്ലേജ് ഓഫിസർമാരായ വർഗീസ് ജോസഫ്, ബിനോയ്‌ സെബാസ്റ്റ്യൻ, എരുമേലി സ്പെഷ്യൽ വില്ലേജ് ഓഫിസർ അഷറഫ് എന്നിവരാണ് റവന്യു വകുപ്പിനെ പ്രതിനിധീകരിച്ച് എസ്റ്റേറ്റിൽ സർവേയിൽ പങ്കെടുക്കുന്നത്.

error: Content is protected !!