KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

3 കോടി ചെലവില്‍ കാഞ്ഞിരപ്പള്ളി IHRD കോളേജിന് പുതിയ കെട്ടിടത്തിന് ഭരണാനുമതിയായി – ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജിന് 3 കോടി രൂപ ചെലവില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് അറിയിച്ചു.

2010 ലാണ് കാഞ്ഞിരപ്പള്ളിയില്‍ ഐ എച്ച് ആര്‍ ഡി അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന്റെ കെട്ടിടത്തിലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജിന് 5 ഏക്കര്‍ സ്ഥലം സ്വന്തമായി ഇല്ലായെന്ന കാരണത്താല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന്‍ നഷ്ടമാകുന്ന സാഹചര്യമായിരുന്നു.

എം എല്‍ എ ഫണ്ടില്‍ നിന്ന് സ്ഥലം വാങ്ങുന്നതിന് നിയമം ഇല്ലായിരുന്നതിനാല്‍ സൗജന്യമായോ സൗജന്യവിലയ്‌ക്കോ സ്ഥലം അന്വേഷിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണസമിതിയും എം എല്‍ എയും വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും അനുയോജ്യമായ ഭൂമി ലഭ്യമാക്കാനായില്ല. നിരന്തരം സര്‍ക്കാരില്‍ അപേക്ഷയും നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരുടെ സംയുക്ത യോഗത്തില്‍ കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ് സ്ഥലം കെട്ടിടം പണിയുന്നതിന് വിട്ടുനല്‍കാന്‍ തീരുമാനിച്ച് ഉത്തരവായിരുന്നു. പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 2 കോടി രൂപയും എം എല്‍ എ ഫണ്ട് 1 കോടി രൂപയും ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.

സ്ഥലം വിട്ടുനല്‍കുന്ന പേട്ട ഗവ.ഹൈസ്‌കൂളിന് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് പുതിയ കെട്ടിടത്തിന് 2023-24 സാമ്പത്തികവര്‍ഷം 1 കോടി രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും നടപടിയായി. എസ്റ്റിമേറ്റ് ജോലികള്‍ പുരോഗമിക്കുന്നുണ്ട്. എത്രയും വേഗം സാങ്കേതിക അനുമതി നേടി ടെണ്ടര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!