തിരഞ്ഞെടുപ്പ് കേസ് : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സിബു ദേവസ്യയെ കോടതി വിജയിയായി പ്രഖ്യാപിച്ചു.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി പി എമ്മിലെ വി എൻ രാജേഷ് മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മഞ്ഞപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന സിബു ദേവസ്യയെ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി വിജയിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിബു ദേവസ്യ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ ഇരട്ട വോട്ടുകൾ ഏതു സ്ഥാനാർത്ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാൻ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി കഴിഞ്ഞ ഫെബ്രുവരി 15 ന് ഉത്തരവിട്ടിരുന്നു. ഇതിനെതുടർന്ന് ഹൈദ്രബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ എത്തി വോട്ടിംഗ് മെഷീനുകൾ തുറന്ന് പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

മറ്റ് വാർഡുകളിൽ വോട്ട് ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിൽ കള്ളവോട്ട് ചെയ്തതായും ഇത് ഇരട്ട വോട്ടുകളായി പരിഗണിച്ച് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ സിബു ദേവസ്യ കോടതിയെ സമീപിച്ചത്.

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഉൾപ്പടെ ഇതര ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ വോട്ടുകൾ ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിലും വോട്ട് ചെയ്തതായി സാക്ഷിവിസ്താരത്തിൽ കോടതി കണ്ടെത്തിയിരുന്നു. ഈ വോട്ടുകൾ ഇരട്ട വോട്ടുകളായി പ്രഖ്യാപിച്ച് കോടതി അസാധുവാക്കിയിരുന്നു. വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ ഈ വോട്ടുകൾ ഏതു സ്ഥാനാർത്ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു സാങ്കേതിക വിദഗ്‌ദ്ധർ പരിശോധിച്ചത്. കോട്ടയം കളക്ടറേറ്റിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് മെഷീനുകൾ കോടതിയിൽ എത്തിച്ചിരുന്നു.

വാശിയേറിയ മത്സരം നടന്ന വാർഡിൽ വി എൻ രാജേഷും സിബു ദേവസ്യയും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ 601 വോട്ടുകൾ നേടി തുല്യ നിലയിലായിരുന്നു. തുടർന്ന് 15 പോസ്റ്റൽ വോട്ടുകളിൽ 9 എണ്ണം നേടി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വി എൻ രാജേഷ് ജയിക്കുകയാണ് ഉണ്ടായത്. കോടതി വിധി അനുകൂലമായതോടെ പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളായി. സിബു ദേവസ്യാക്കുവേണ്ടി അഡ്വ സിബി ചേനപ്പാടിയും, അഡ്വ നോബിൾ ജോസഫും ഹാജരായി.

error: Content is protected !!