കെട്ടിടം ജപ്തിയിൽ; ബിവറേജസ് ഔട്ട്‌ലെറ്റ്  പൂട്ടിക്കുവാൻ ബാങ്ക് അധികൃതർ..സംരക്ഷണം ഒരുക്കി ലോഡിങ് തൊഴിലാളികൾ..

പൊൻകുന്നം: ടൗണിൽ ബിവറേജസ് മദ്യവിൽപ്പനശാല പ്രവർത്തിക്കുന്ന കെട്ടിടം ജപ്തിനടപടിയിൽ. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ പോലീസുമായെത്തി കെട്ടിടം ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ ഇന്നലെ പകൽ മണിക്കൂറുകളോളം വിൽപ്പന നിർത്തിവെച്ചു. പിന്നീട് വൈകീട്ട് തുറന്ന് വിൽപ്പന പുനരാരംഭിച്ചു.

കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന വിൽപ്പനശാല അഞ്ചലിപ്പയിലേക്കാണ് ആദ്യം മാറ്റിയത്. അവിടെ നിന്ന് മാറ്റിയപ്പോഴാണ് പൊൻകുന്നം ടൗണിലെ കെട്ടിടത്തിലെത്തിയത്. കെട്ടിട ഉടമയുടെ വായ്പകുടിശികയുടെ പേരിലാണ് ഈട് വെച്ച ഈ കെട്ടിടം ജപ്തിയിലായത്. ബിവറേജസ് ശാല ഒഴിയണമെന്ന് ഹൈക്കോടതി വിധിയുമുണ്ടായിരുന്നു. കോർപ്പറേഷൻ ഇതിന് സാവകാശം ചോദിച്ചിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസ് സംഘവുമായെത്തി കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടത്. അടപ്പിക്കാൻ ശ്രമിച്ചതോടെ കയറ്റിറക്കുതൊഴിലാളികൾ പ്രതിഷേധവുമായെത്തി. കൂലിയിനത്തിൽ തങ്ങൾക്ക് കിട്ടാനുള്ള കുടിശ്ശിക തീർത്തിട്ട് അടച്ചുപൂട്ടൽ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം.

ബാങ്ക് അധികൃതരും ബിവറേജസ് അധികാരികളും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ബാങ്ക് അധികൃതർ മടങ്ങിയതോടെ വിൽപ്പനശാല തുറന്നുപ്രവർത്തിക്കുകയായിരുന്നു. ഓണക്കാലമായതിനാൽ ഏറെ കച്ചവടം കിട്ടേണ്ട സമയത്ത് പൂട്ടിയാൽ കോർപ്പറേഷൻ പ്രതിസന്ധിയിലാവുമെന്ന് തിരിച്ചറിഞ്ഞ് കെട്ടിടം ഒഴിയാൻ സാവകാശത്തിന് ശ്രമിക്കുന്നുണ്ട്

error: Content is protected !!