KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

പൂഞ്ഞാറിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ യുവതുർക്കി അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി സ്ഥാനാർഥിയായേക്കും.

കാഞ്ഞിരപ്പള്ളി : കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാകവെ സി ക്ലാസ് മണ്ഡലമായ പൂഞ്ഞാറിൽ ആക്ഷൻ പ്ലാനുമായി കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 34,633 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ് നിലവിൽ യുഡിഎഫ്. മൂന്നിൽ നിന്ന് ഒന്നാമതെത്താൻ , കഴിവ് തെളിയിച്ച, മണ്ഡലത്തിൽ ശക്തമായ വേരുകൾ ഉള്ള യുവ നേതാവിനെയാണ് കോൺഗ്രസ് നേതൃത്വം തേടുന്നത്.
പൂഞ്ഞാർ മണ്ഡലത്തിൽ തന്നെയുള്ള , പാറത്തോട് തെങ്ങുംപള്ളിയിൽ പരേതനായ സിറിയക്ക് – ജെസ്സി ദമ്പതികളുടെ മകനായ, കോൺഗ്രസ് ദേശീയ തലത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ച, യൂത്ത് കോൺഗ്രസ് ദേശീയ വക്താവ്, അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളിയെന്ന മുപ്പത്തിരണ്ടുകാരനെ സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിക്കുന്നു എന്നാണ് അറിയുന്നത് .

സർവ്വേകളും, സമുദായ സമവാക്യങ്ങളും, പൊതു സമൂഹത്തിലെ സ്വീകാര്യതയും, ഘടകകക്ഷികളുടെ അഭിപ്രായവും അനുസരിച്ച് ഒരു സ്ഥാനാർത്ഥിയെ പരിഗണിക്കുക എന്ന കോൺഗ്രസ് നേതൃത്യത്തിന്റെ തീരുമാനം നടപ്പിലാക്കിയാൽ, യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് അഡ്വ.വസന്ത് സിറിയക് തെങ്ങുംപള്ളിക്കാണ് പ്രഥമ പരിഗണന എന്നതിൽ സംശയമില്ല.

ചാനൽ സംവാദങ്ങളിലും സമരമുഖത്തും ഒരുപോലെ സജീവമായ വസന്ത് സിറിയക്, കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യഭാരവാഹിത്വത്തിൽ വരെ എത്തി എന്നത് മാത്രമല്ല, സമൂഹ്യ സാംസ്കാരിക മേഖലകളിലും സജീവം ആണ് ഈ പേര് എന്നത് സാധ്യത വർദ്ധിപ്പിക്കുന്നു. “മിയാ കുൽപ്പ” എന്ന പുസ്തകം എഴുതി അയ്യകാങ്കളി അവാർഡും സ്വന്തം ആക്കിയിട്ടുണ്ട് ഈ മുപ്പത്തി രണ്ടുകാരൻ.

രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് ദേശീയ തലത്തിൽ നടത്തിയ ടാലെൻറ് ഹണ്ടിൽ അഖിലേന്ത്യ വിന്നർ കൂടെ ആയിരുന്നു വസന്ത്. ഹൈക്കമാന്റിന് ന് ലഭിച്ച റിപ്പോർട്ടുകളും വസന്തിന് അനുകൂലമാണ്. കത്തോലിക്ക സഭയുടെ ഉറച്ച പിന്തുണക്കൊപ്പം മറ്റു സമുദായ സംഘടനകളുമായുള്ള വസന്തിന്റെ അടുത്ത ബന്ധവും ഗുണകരമാകും എന്ന വിലയിരുത്തലിൽ ആണ് പാർട്ടി നേതൃത്വം.

സിറ്റിംഗ് എംഎൽഎയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എൽഡിഎഫിനായും, എൻഡിഎക്കായി മുൻ എംഎൽഎ പി.സി ജോർജ്ജും വളരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായ അഡ്വ. വസന്ത് സിറിയക് എന്ന യുവതുർക്കിയെ തന്നെ പൂഞ്ഞാർ ദൗത്യം ഏൽപ്പിക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

error: Content is protected !!