KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാണാതായ ജെസ്ന തീവ്ര സംഘടനകളുടെ പിടിയിലോ? മറുപടിയുമായി പിതാവ്

പത്തനംതിട്ട∙ ജെസ്ന മരിയയുടെ  തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്‍വീട്. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിനു നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.

കുടുംബത്തിന്റെയാകെ കണ്ണീരിനും പ്രാർഥനയ്ക്കും കാത്തിരിപ്പിനും ഫലമുണ്ടാകുമെന്ന് പിതാവ് ജെയിംസ് ജോസഫ് പറയുന്നു. സിബിഐ അന്വേഷണ പ്രഖ്യാപനത്തെക്കുറിച്ച് ജെയിംസ് ജോസഫ് ‘മനോരമ ഓൺലൈനി’നോട്: 

∙ സിബിഐ അന്വേഷണ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നോ? 

ഞങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി അന്വേഷണം കൈമാറിയതിൽ സന്തോഷമുണ്ട്. ജെസ്നയെക്കുറിച്ചുള്ള വിവരങ്ങൾ സിബിഐക്ക് കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. 

∙ പൊലീസ് അന്വേഷണം വേണ്ടത്ര ഫലപ്രദമായിരുന്നില്ലേ? 

Jesna Missing Case
ജെസ്‌ന മരിയ

അവർ അന്വേഷിച്ചില്ലായെന്നു പറയുന്നില്ല. പക്ഷേ, റിസൽട്ട് ഇല്ല. മൂന്നു വർഷമായി മകളെ കാണാതായിട്ട്. മകൾ എവിടെ എന്നതിനു വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനു സാധിച്ചില്ല. 

∙ ഹേബിയസ് കോർപസ് നൽകിയത് പിൻവലിക്കാൻ കാരണമെന്താണ്? 

അന്വേഷണ ചുമതലയുണ്ടായിരുന്ന റിട്ട. എസ്പി കെ.ജി.സൈമൺ, ഡിജിപി ടോമിൻ ജെ.തച്ചങ്കരി എന്നിവരുടെ പേരിലാണ് ഹേബിയസ് കോർപസ് നൽകിയത്. ഇങ്ങനെ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരിൽ ഹേബിയസ് കോർപസ് നൽകിയാൽ തള്ളിപ്പോകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്. 

∙ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതിനു മറുപടി ലഭിച്ചോ? 

അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇപ്പോൾ സിബിഐക്ക് കേസ് കൈമാറിയത്. അതേക്കുറിച്ച് വ്യക്തമായി അറിയില്ല. 

∙ ഈ മൂന്ന് വർഷത്തിനിടെ ജെസ്നയെ കണ്ടെത്താൻ കഴിയുന്ന എന്തെങ്കിലും സാഹചര്യം ഉണ്ടായിരുന്നോ? 

പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു. മറ്റൊരു സൂചനയും ലഭിച്ചില്ല. 

∙ ജെസ്ന ജീവിച്ചിരിക്കുന്നു എന്നാണോ? 

അങ്ങനെ വിശ്വസിക്കാനാണു ഞങ്ങൾക്ക് ഇഷ്ടം. 

∙ ചില തീവ്ര സംഘടനകളുടെ പിടിയിലാണ് ജെസ്ന എന്ന് ചില അഭ്യൂഹങ്ങളെക്കുറിച്ച് േകട്ടിരുന്നോ? 

അതേക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാൻ ഒന്നും ഞങ്ങളുടെ പക്കലില്ല. 

∙ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടോ? 

Jesna Missing Case
കെ.ജി.സൈമൺ, ജെസ്‌ന

സിബിഐ വരുന്നതിൽ പ്രതീക്ഷയും വിശ്വാസവുമുണ്ട്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ജെസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. മകൾ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി; ഫലമുണ്ടായില്ല. 

തിരോധാനം നിയമസഭയിലും കോലാഹലങ്ങൾക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.

ജെസ്‌നയെന്നു കരുതുന്ന പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇന്നും അറിയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 

2020 മേയിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി ജെസ്നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങൾ കിട്ടിയെന്ന സൂചന പുറത്തുവിട്ടതോടെ വിഷയം വീണ്ടും വഴിത്തിരിവിലെത്തി. വാർത്തയ്ക്കു പിന്നാലെ  അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തിയതും ഊഹോപോഹങ്ങൾക്കു വഴിവച്ചു.

ഇതിനിടെ ബെംഗളൂരുവിൽ ജെസ്‌നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാൽ അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സംഘം തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണ്. 

error: Content is protected !!