അന്തരിച്ച ഡോ. ജോപ്പൻ കോക്കാട്ടിന് കടമപുഴ ആശുപത്രി കണ്ണീരോടെ യാത്രാമൊഴി ചൊല്ലി

അന്തരിച്ച കാഞ്ഞിരപ്പള്ളിയുടെ ജനകീയ ഡോ. ജോപ്പൻ കോക്കാട്ടിന്, അദ്ദേഹം നാല് പതിറ്റാണ്ട് സേവനം ചെയ്ത കാഞ്ഞിരപ്പള്ളി കടമപുഴ ആശുപത്രി കണ്ണീരോടെ യാത്രാമൊഴി ചൊല്ലി.

കഴിഞ്ഞ ദിവസം രണ്ടു ശസ്ത്രക്രിയകൾ ചെയ്തു രണ്ട് രോഗികൾക്ക് പുനർജീവൻ നൽകി, ചുറുചുറുക്കോടെ തന്റെ കടമകൾ പൂർത്തീകരിച്ച അതേ ആശുപത്രിയിലേക്ക്, നേരത്തോടു നേരം തികയുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം എത്തിച്ചപ്പോൾ, നിരവധിപേർ ആ കാഴ്ച കാണുവാനാവതെ വിങ്ങിപ്പൊട്ടി .. കണ്ണീരോടെ ആശുപത്രി ജീവനക്കാരും, മാനേജ്‌മെന്റും, രോഗികളും, സുഹൃത്തുക്കളും അദ്ദേഹത്തിന് പ്രാർത്ഥനയോടെ അന്ത്യ യാത്രാമൊഴി ചൊല്ലി.

. കടമപ്പുഴ ആശുപത്രിയിൽ 39 വർഷമായി സേവനം ചെയ്യുന്ന സർജറി വിഭാഗം മേധാവി മണ്ണാർക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ.ജോൺ (73) ആണ് രണ്ടു രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ 8.30 മുതൽ 12.30 വരെ ഓപ്പറേഷൻ ത‌ിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒപി ഡ്യൂട്ടിക്കു മുൻപായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

സംസ്കാരം വ്യാഴാഴ്ച . ഭാര്യ: ആലപ്പുഴ ചാവടിയിൽ കുടുംബാംഗം മീന. മക്കൾ: നിത (ഫാഷൻ ഡിസൈനർ ബെംഗളൂരു), ജോൺ ജെ.കോക്കാട്ട് (ബെംഗളൂരു), ജോസി (ബെംഗളൂരു). മരുമക്കൾ: കുര്യൻ സിറിയക് മാപ്പിളപ്പറമ്പിൽ (ഗോദ്റെജ്), മാപ്ലപറമ്പിൽ, രശ്മി ഏബ്രഹാം വടക്കേൽ (എബിബി), ടീനു ട്രീസ് തോമസ് ഓവേലിൽ (ഇൻഫോസിസ്).

മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്നാണ് ജോപ്പൻ ഡോക്ടർ അറിയപ്പെട്ടിരുന്നത്. ചെമ്മലമറ്റം കോക്കാട്ട് പരേതരായ ജോൺ ജെ.കോക്കാട്ടിന്റെയും ഏലിക്കുട്ടി ജോണിന്റെയും മൂത്ത മകനാണ്.

ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും തുടർന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. വീട്ടിൽ ചികിത്സ തേടി എത്തുന്ന നിർധന രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല. ഐഎംഎ സംസ്ഥാന പ്രവർത്തക സമിതിയംഗം, സർജൻസ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

error: Content is protected !!