മഴയെത്തിയതോടെ കൂട്ടിക്കൽ, കൊക്കയാർ നിവാസികൾ ആശങ്കയിൽ
കൂട്ടിക്കൽ: മഴക്കാലം അടുക്കുന്നതോടെ വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്ത് നിവാസികൾ.
പ്രളയത്തിൽ മണലും മാലിന്യവും നിറഞ്ഞ പുല്ലക്കയറിന്റെ ശുചീകരണം രണ്ട് മാസങ്ങൾക്കു മുന്പാണ് ആരംഭിച്ചത്. എന്നാൽ, ഇത് പ്രഹസനമായിരുന്നെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ഇതിന് ബലം നൽകുന്ന കാഴ്ചകളാണ് കൂട്ടിക്കൽ ചപ്പാത്തിൽ ഇന്നലെ രാവിലെ കാണാൻ സാധിച്ചത്. ഇന്നലെ പുലർച്ചെയുണ്ടായ മഴയിൽ പുല്ലകയാറിൽ വിവിധ സ്ഥലങ്ങലിൽ തങ്ങി കിടന്ന മരങ്ങളും മറ്റു പാഴ്സാധനങ്ങളും ഒഴുകിയെത്തി കൂട്ടിക്കൽ ചപ്പാത്തിൽ ഇടിച്ചു നിന്നതിനെ തുടർന്നു ചപ്പാത്തിനൊപ്പം ജലനിരപ്പുയർന്നത് നാടിനെ ആശങ്കയിലാക്കുകയായിരുന്നു.
ബലക്ഷയത്തിലായ പാലം വീണ്ടും അപകടാവസ്ഥയിലേക്ക് മാറുമെന്ന ഭീതിയും നിലനിൽക്കുന്നു. വീണ്ടും ഒരു പ്രളയമുണ്ടായാൽ സ്ഥിതി ഗുരുതരമാകുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്. രണ്ടുമാസം മുന്പ് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തിലാണ് പുല്ലകയാർ ശുചീകരണമെന്നതിന് തീരുമാനമായത്. ഇതിനായി മൈനർ ഇറിഗേഷൻ വകുപ്പ് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ചു പുഴയുടെ ഒഴുക്കിനു തടസമായതെല്ലാം നീക്കം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, ആറ്റിൽനിന്നും മണലൂറ്റിന് മാത്രമായി പഞ്ചായത്തുകൾ താത്പര്യമെടുത്തത് ശുചീകരണം കാര്യമായി നടക്കാതെ പോകാനിടയാക്കി. മണൽ ഉൗറ്റലിനു സൗകര്യപ്രദമായതെന്നു കണ്ടെത്തിയ ചപ്പാത്തു ഭാഗത്തുനിന്നും മാത്രമായി ശുചീകരണം ആദ്യഘട്ടം ഒതുങ്ങിയതായി ആക്ഷേപം ശക്തമായിരിക്കുകയാണ്.
ഏഴു പേരുടെ മരണത്തിനിടയാക്കിയ മാക്കൊച്ചി ഭാഗത്ത് പുല്ലകയാറിൽ യാതൊരു നടപടിയുമുണ്ടാക്കാൻ തയാറായിട്ടില്ല. ഏഴോളം വീടുകൾ തകർന്നും കൂറ്റൻ പാറകളും മണ്ണുകളും ഒഴുകിയെത്തിയ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾ തയാറാകാതെയാണ് ചപ്പാത്തു ഭാഗത്ത് ശുചീകരണത്തിന്റെ പേരിൽ മണലൂറ്റ് നടത്തിയത് എന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന്റ കൈവരികൾ പോലും പുനഃസ്ഥാപിക്കാനായിട്ടില്ല. മുളം കന്പുകൾ കൊണ്ട് തീർത്ത താത്ക്കാലിക കൈവരികളാണ് ഇപ്പോഴും യാത്രക്കാരുടെ ആശ്രയം. എന്നാൽ, ഇതും ദ്രവിച്ച് അപകടാവസ്ഥയിലായിരിക്കുകയാണ്. നിരവധി വെള്ളപ്പൊക്കങ്ങളെ അതിജീവിച്ച കൂട്ടിക്കൽ ചപ്പാത്ത് പാലം അപകടാവസ്ഥയിലണെന്ന് നാട്ടുകാരിൽ പരാതിയുണ്ട്.
മണൽ ലേലം
ചെയ്യുന്നില്ലെന്ന് പരാതി
പുല്ലകയാർ ശുചീകരണത്തിനായി ഇറിഗേഷൻ വകുപ്പ് നൽകിയ 25 ലക്ഷം രൂപ മുടക്കി വാരി കൂട്ടിയ മണലും ചരലും ലേലം ചെയ്യുന്നതിന്റെ പേരിൽ റവന്യു വകുപ്പും പഞ്ചായത്തും രണ്ട് തട്ടിൽ എന്ന ആരോപണം. കൊക്കയാർ പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റിലാണ് ലോഡ് കണക്കിനു മണലും ചരലും വാരി കൂട്ടിയിരിക്കുന്നത്.
ചപ്പാത്തു ഭാഗത്തുനിന്നും വാരിയെടുത്ത മണൽ ഇവിടെയും കൂട്ടിക്കൽ സ്കൂൾ ഗ്രൗണ്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയിൽ വാരികൂട്ടിയ മണലുകൾ നഷ്ടപ്പെട്ടു തുടങ്ങി.
ലക്ഷകണക്കിനു രൂപ വിലമതിക്കുന്ന മണലും ചരലും ഉരുളൻ കല്ലുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇത് ലേലം ചെയ്തു ലഭിക്കുന്ന തുക പഞ്ചായത്തിനും റവന്യു വകുപ്പിനുമാണ്.
എന്നാൽ, മണൽ ലേലം ചെയ്യുവാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. ലേലം ചെയ്യുന്നതിനുള്ള അനുമതി ഇപ്പോഴാണ് ലഭിച്ചതെന്നും നടപടികൾ ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.