മണിമലയാറിൽ ജലനിരപ്പ്‌ കുത്തനെ താഴ്‌ന്നു 

മുണ്ടക്കയം: കാലാവസ്ഥ വ്യതിയാനംമൂലം മഴക്കാലത്തും അനുഭവപ്പെടുന്ന കനത്തചൂടിൽ മണിമലയാറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറയുന്നത് ആശങ്കയ്ക്കിടയാകുന്നു. ആഴ്ചകൾക്ക് മുൻപ് പെയ്ത കനത്തമഴയിൽ പ്രളയഭീതിയിലായ തോടുകളും ജലാശയങ്ങളുമാണ് കൊടുംചൂടിൽ വരണ്ടുതുടങ്ങിയത്. 

രണ്ടാഴ്ച മുൻപ് മണിമലയാറ്റിലെ കോസ്‌വേ പാലത്തിന് മുകളിൽകയറി ഒഴുകിയ വെള്ളം പ്രദേശവാസികളെ മറ്റൊരു പ്രളയഭീതിയിലേക്ക് എത്തിച്ചിരുന്നു. പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം മഴ മാറി നിന്നതോടെയാണ് മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത്.

മിക്കയിടത്തും മണൽത്തിട്ടകൾ മാത്രമാണ് കാണാനുള്ളത്. നദിയുടെ മധ്യത്തിലൂടെ മാത്രമാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. ആറ്റിലെ നിരവധി ചെറിയ തുരുത്തുകളും ദൃശ്യമായിത്തുടങ്ങി. സമീപത്തെ കിണറുകളും കുളങ്ങളും അടക്കമുള്ള മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞുതുടങ്ങി. കഴിഞ്ഞ രണ്ടുദിവസമായി മഴ പെയ്തു തുടങ്ങിയെങ്കിലും നീരൊഴുക്കിൽ ഗണ്യമായ വർധന ഇല്ല. ആറ്റിൽ നിർമിച്ച കിണറ്റിൽനിന്നുമാണ് ജല അതോറിറ്റി ടൗണിലടക്കം ശുദ്ധജലം വിതരണംചെയ്യുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ തുടർന്നാൽ വേനൽകാലത്തിനു മുമ്പേതന്നെ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്ന് പ്രദേശവാസികൾ ഭയക്കുന്നു.

കാലവർഷത്തിൽ എക്കലും ചെളിയും പുഴകളിൽവന്ന് അടിയുന്നതോടെ പുഴകളുടെ സംഭരണശേഷി കുറയുന്നതാണ് നിലവിലുള്ള പ്രശ്നത്തിന് കാരണം. കഴിഞ്ഞ പ്രളയത്തിനുശേഷം പഞ്ചായത്ത് ഇത്തരത്തിൽ മണ്ണും ചെളിയും നദിയിൽനിന്ന് നീക്കം ചെയ്തിരുന്നു. ഈ വർഷവും ഇത്തരം നടപടികൾ തുടരും. 

അതുമാത്രമാണ് നദിയിൽ ജലസമ്പത്ത് നിലനിർത്താനുള്ള പ്രധാന പോംവഴിയെന്ന്‌ മണിമലയാർ സംരക്ഷണസമിതി ചെയർമാൻ കെ. രാജേഷ് പറഞ്ഞു.

error: Content is protected !!