ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി :
കണമല: ആർക്കും പേടിതോന്നുന്ന ചെകുത്താന്റെ പേരുള്ള കുഗ്രാമത്തിലേക്ക് വന്ന ഇടവക വൈദികൻ ജാതിമത വേർതിരിവില്ലാതെ നാട്ടുകാരെ ഒരുമിപ്പിച്ച് നല്ല വഴികളും വെട്ടവും വികസനവും നൽകിയതിനൊപ്പം നാടിനു വിശുദ്ധിയുടെ പേരും ചാർത്തി കടന്നുപോയി.
കാലമെത്ര കഴിഞ്ഞിട്ടും നാട്ടുകാരുടെ മനസിൽ അന്നുമിന്നും മായാതെയുണ്ട് ഫാ. മാത്യു വടക്കേമുറിയെന്ന ആ പുരോഹിതൻ. അദ്ദേഹത്തിനു സ്മാരകമായി അങ്കണവാടിയും കമ്യൂണിറ്റി ഹാളും വഴിയോര വിശ്രമകേന്ദ്രവും ഒരുക്കാൻ ഒരുങ്ങുകയാണ് എയ്ഞ്ചൽവാലിയിലെ നാട്ടുകാർ.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇതിനായി ധനസമാഹരണം തുടങ്ങി. നാല് ലക്ഷം രൂപ ചെലവിട്ട് പത്ത് സെന്റ് സ്ഥലം വാങ്ങി സ്മാരക സൗധം നിർമിക്കുകയാണ് ലക്ഷ്യം. പോളിംഗ് ബൂത്തിനുവരെ നിർദിഷ്ട സ്മാരക മന്ദിരത്തിൽ സൗകര്യമുണ്ടാകുമെന്ന് സമിതി കൺവീനറും വാർഡ് അംഗവുമായ മാത്യു ജോസഫ്, ചെയർമാൻ പ്രിൻസ് ജേക്കബ് എന്നിവർ പറഞ്ഞു.
ചെകുത്താൻതോട് എന്ന പേരിലറിയപ്പെട്ട പമ്പാവാലിയുടെ തീരപ്രദേശത്തിന് മാലാഖയുടെ താഴ്വര എന്നർഥം ഉള്ള എയ്ഞ്ചൽവാലി എന്ന പേരു നൽകിയത് ഫാ. മാത്യു വടക്കേമുറി വൈദികനായി എത്തിയ ശേഷമാണ്. പ്രളയങ്ങളും 2018 ലെ മഹാപ്രളയവും അതിജീവിച്ച് ഉറച്ചുനിന്ന നാട്ടിലെ കോസ്വേ പാലങ്ങളുടെ ഉറപ്പിലുമുണ്ട് ആ വൈദികന്റെ നന്മ. വർഷങ്ങൾക്ക് മുമ്പ് നാടൊന്നാകെ ആ പാലങ്ങൾ പണിയുമ്പോൾ നായകനായി മുന്നിൽ ഉറച്ചുനിന്നത് ഫാ. മാത്യു വടക്കേമുറിയായിരുന്നു. ആ ഉറപ്പായിരുന്നു എയ്ഞ്ചൽവാലി എന്ന നാടിനെ പുറംലോകവുമായി ബന്ധിപ്പിച്ച് വികസനത്തിന്റെ വാതിലുകൾ തുറന്നത്. ആദ്യമായി വൈദ്യുതിയും റോഡും പാലങ്ങളും പാചക വാതകവുമൊക്കെ നാടിന്റെ സ്വന്തം അധ്വാനത്താൽ പടുത്തുയർത്തിയതും ഫാ. മാത്യു വടക്കേമുറിയുടെ ഇച്ഛാശക്തിയിലായിരുന്നു. പമ്പാവാലിക്കാർക്ക് മാത്രമല്ല അടുത്തറിഞ്ഞവർക്കാർക്കും മറക്കാനാകില്ല വടക്കേമുറിയച്ചനെ.
1941 ഓഗസ്റ്റ്് 15 നാണ് ഫാ. മാത്യു വടക്കേമുറിയുടെ ജനനം. ജോസഫ് മറിയം ദമ്പതികളുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1967 ഡിസംബര്‍ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്. കർഷകരെ ഒന്നിച്ചുനിർത്തി, ഒപ്പം നാടിനെയും. വഴിയും വെളിച്ചവും വരുമാനവും വികസനവും അതോടെയെത്തി. പമ്പയാറിനെ തടഞ്ഞുനിർത്താതെതന്നെ അതിന്റെ ഒഴുക്കിൽ ഉലയാത്ത പാലം അദ്ദേഹം നാട്ടുകാരെക്കൊണ്ട് കെട്ടിപ്പൊക്കി. വൈദ്യുതി ഇല്ലാതിരുന്ന ആ നാട്ടിൽ വെളിച്ചവിപ്ലവം സൃഷ്ടിച്ചു. നദിയിലെ വെള്ളത്തിൽ കറക്കിയെടുത്ത ഊർജത്തിലൂടെ ഓരോ വീട്ടിലും ഓരോ ബൾബ് വീതം പ്രകാശിപ്പിച്ചു. തുലാപ്പള്ളിയിൽ ജനപങ്കാളിത്തത്തോടെ ആരംഭിച്ച ഈ വെളിച്ചപദ്ധതിയാണ് മലനാട് ജനകീയ ജലവൈദ്യുത പദ്ധതി. റബർ പാലൊഴിച്ച് റോഡ് ടാർ ചെയ്ത് സംസ്ഥാനത്ത് ശ്രദ്ധേയമാക്കി പമ്പാവാലിയുടെ പെരുമ.1991ല്‍ ഫാ. വടക്കേമുറിയുടെ നേതൃത്വത്തിൽ നിർമിച്ച 12.5 കിലോമീറ്റര്‍ വരുന്ന മൂക്കൻപെട്ടി എയ്ഞ്ചൽവാലി തുലാപ്പള്ളി പ്ലാപ്പള്ളി പമ്പാ ലിങ്ക് റോഡ് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റബറൈസ്ഡ് റോഡായിരുന്നു. മെഴുകുതിരി നിർമാണം, തേനീച്ച കൃഷി, പാൽ നിർമാണ യൂണിറ്റ്, ബയോഗ്യാസ്… അങ്ങനെ ഒട്ടേറെ തൊഴിൽസംരംഭങ്ങൾ അദ്ദേഹം ഒരുക്കി. 1993ല്‍ വടക്കേമുറിയച്ചന്‍ രൂപം നല്കിയ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ഏജന്‍സി (എസ്ഡിഎ) യുടെ നേത്യത്വത്തില്‍ 64,000ല്‍ പരം ബയോഗ്യാസ് പ്ലാന്റുകളാണ് തെക്കേ ഇന്ത്യയില്‍ നിർമിച്ചത്.1993 ൽആരംഭിച്ച മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെയും 1998ല്‍ പാറത്തോട്ടില്‍ ആരംഭിച്ച കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റിന്റെയും സ്ഥാപകനായിരുന്നു.
ഇന്‍ഫാം എന്ന കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയര്‍മാനും മലനാട് ഡെവലപ്മെന്റ് കോര്‍പറേഷന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറി 71-ാംമത്തെ വയസിലാണ് അന്തരിച്ചത്. 2012 മേയ് 20ന് മൂവാറ്റുപുഴതൊടുപുഴ റോഡില്‍ വാഴക്കുളത്തുണ്ടായ അപകടത്തിലായിരുന്നു മരണം. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ് രൂപവത്കരിച്ചപ്പോള്‍ മെമ്പറായി തെരഞ്ഞെടുത്തത് ഫാ. മാത്യു വടക്കേമുറിയെ ആയിരുന്നു. 1991ല്‍ എകെസിസിയുടെ സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, 2001ല്‍ ഗാന്ധിഗ്രാം അവാര്‍ഡ്, 2002ല്‍ കേരളസഭാതാരം അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.