ശബരിപാതയുടെ ഗതിമാറ്റത്തില്‍ പ്രതിഷേധം വ്യാപകം :
കോട്ടയം: ജില്ലയിലുടെ കിഴക്കന്‍ മേഖലയിലൂടെ ചൂളം വിളിയെത്തുമെന്ന പ്രതീക്ഷയോടെ മലയോര മേഖല കാത്തിരിക്കുന്ന ശബരിപാത ആശയക്കുഴപ്പവും പദ്ധതി ചെലവ് കൂടുതലാണെന്നും പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
264 കോടി ചെലവാക്കി ഏഴു കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ പാലവും പദ്ധതിയുടെ ഭാഗമായി ഇതിനോടകം നിര്‍മിച്ചുകഴിഞ്ഞു. 20 വര്‍ഷം മുമ്പ് അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ ദൂരം പാതയ്ക്കായി കല്ലിട്ടു തിരിക്കുകയും ചെയ്തതാണ്. നിര്‍മാണ ചെലവ് പങ്കുവയ്ക്കുന്നതിന് 2021 ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുകയും സംസ്ഥാന ബജറ്റില്‍ 2,000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് 3,450 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും സമര്‍പ്പിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഗതിശക്തിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്കാന് റെയില്‍വേ ബോര്‍ഡ് പരിശോധിക്കുന്നതിനിടയിലാണ് ശബരിപാതയ്ക്കു പകരമായി ചെങ്ങന്നൂരില്‍നിന്നു പമ്പാനദിയുടെ തീരത്തുകൂടി ഹൈസ്പീഡ് റെയില്‍ സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.
25 പട്ടണങ്ങള്‍ക്ക്
റെയില്‍വേ സ്റ്റേഷന്
തെക്കന്‍ കേരളത്തിലെ 25 പട്ടണങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന ശബരി റെയില്‍വേ ശബരിമല ക്ഷേത്രത്തിലേയ്ക്കും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം, മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ എരുമേലിയിലേയ്ക്കും ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേയ്ക്കും വടക്കന്‍ കേരളത്തില്‍നിന്നും തെക്കന്‍ കേരളത്തില്‍നിന്നും മധ്യ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സഹായകരമാണ്.
ജില്ലയില്‍
അഞ്ചു സ്റ്റേഷനുകള്‍
ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ നെല്ലാപ്പാറയ്ക്കു സമീപം പിഴകിലാണ് രാമപുരം റെയില്‍വേ സ്റ്റേഷന് സര്‍വേയില്‍ പറയുന്നത്. അന്തീനാട് ക്ഷേത്രത്തിനു മുമ്പായി മെയിന്‍ റോഡ് ക്രോസ് ചെയ്ത് വേഴങ്ങാനം വഴി ഭരണങ്ങാനം ദീപ്തി ഭവനു സമീപമെത്തും. ഇവിടെയാണ് ഭരണങ്ങാനം-പാലാ റെയില്‍വേ സ്റ്റേഷന്. തുടര്‍ന്ന് തിടനാട് വഴി ചെമ്മലമറ്റത്ത് എത്തും. ഇവിടെയും സ്റ്റേഷനുണ്ട്. തുടര്‍ന്ന് എസ്റ്റേറ്റിലൂടെ പാറത്തോട്ടിലെത്തും. ഇവിടെയാണ് കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷന്. എരുമേലി എംഇഎസ് കോളജിനു സമീപമാണ് എരുമേലി സ്റ്റേഷന്. ജിപിഎസ് വഴിയാണ് ഈ സര്‍വേ നടത്തിയത്.
വ്യവസായ വാണിജ്യ
ടൂറിസം മേഖലയുടെ
വളര്‍ച്ച
കാലടിയിലെ അരി സംസ്കരണ വ്യവസായത്തിന്റെയും പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായത്തിന്റെയും കോതമംഗലത്തെ ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെയും മൂവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിള്‍ വ്യാപാരത്തിന്റെയും തൊടുപുഴയിലെ കിന്ഫ്രായുടെ സ്പൈസസ് പാര്‍ക്കിലെ വ്യവസായ യൂണിറ്റുകളുടെയും വളര്‍ച്ചയ്ക്കു ശബരി റെയില്‍വേ അനിവാര്യമാണ്.
പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, ഭൂതത്താന്‍കെട്ട്, തൊമ്മന്‍കുത്ത്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ഇടുക്കി ഡാം, കുളമാവ്, പുള്ളിക്കാനം, വാഗമണ്‍, കുട്ടിക്കാനം, തേക്കടി എന്നിവിടങ്ങളിലെയ്ക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും കാര്‍ഷിക വിളകളായ റബര്‍, കുരുമുളക്, ഏലം എന്നിവയുടെ വിപണനത്തിനും പ്രയോജനകരമാണ്.
കൊല്ലം-ചെങ്കോട്ട
പാതയുമായി
ബന്ധിപ്പിക്കും
എരുമേലിയില്‍നിന്നും റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരംവഴി പുനലൂരില്ലെത്തി കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. പത്തംതിട്ട ജില്ലയ്ക്കും ഇതു വളരെ പ്രയേജനകരമാകും. സീസണ് കാലത്തു മാത്രമേ ആളുകളുള്ളൂ എന്നതിനു പരിഹാരവുമാകും.
കര്‍ഷകരും
സ്ഥല ഉടമകളും
പ്രതിസന്ധിയില്‍
പാത സംബന്ധിച്ച് അവ്യക്ത തുടരുന്നതോടെ പ്രദേശത്തെ കര്‍ഷകരാണ് ബുദ്ധിമുട്ടുന്നത്.
സ്ഥലം വില്‍ക്കാനോ കൃഷിയിറക്കാനോ സാധിക്കുന്നില്ല. പാതയുടെ റൂട്ട് സംബന്ധിച്ചുള്ള യാഥാര്‍ഥമായ വിവരവും പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടില്ല. കല്ലിട്ട് തിരിച്ച അങ്കമാലി മുതല്‍ രാമപുരം സ്റ്റേഷന് വരെയുള്ള 70 കിലോമീറ്റര്‍ പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകള്‍ സ്ഥലം വില്‍ക്കാനോ, വീട് നിര്‍മിക്കാനോ, സ്ഥലം ഈട് വച്ചു വായ്പ എടുക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. റെയില്‍വേ വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത താത്പര്യക്കാരുടെ ക്വട്ടേഷനാണ് ശബരിപാത വഴിതിരിച്ചു വിടുന്നതെന്ന് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു.