പ്രളയബാധിതരോട് തീരാത്ത അവഗണന
കൊക്കയാർ: പ്രളയബാധിത മേഖലയിലെ ജനങ്ങളോടുള്ള അധികാരികളുടെ അവഗണനയ്ക്ക് യാതൊരു കുറവുമില്ല. അതിജീവനത്തിന്റെ പാതയിൽ, പിടിച്ചുനിൽപ്പിനായി ജീവൻ മരണ പോരാട്ടം നടത്തുന്ന ജനതയ്ക്ക് മുന്നിൽ വീണ്ടും വെല്ലുവിളി ഉയർത്തി ഉദ്യോഗസ്ഥവൃന്ദം. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ ഒലിച്ചുപോയ കോൺക്രീറ്റ് പാലത്തിനു പകരം നാട്ടുകാർ ചേർന്ന് നിർമിച്ച താത്കാലിക പാലം കെഎസ്ഇബി ഉദ്യോഗസ്ഥരെ എത്തി പൊളിച്ചുമാറ്റി.
കൊക്കയാര്‍ പഞ്ചായത്തിലെ കനകപുരം വാര്‍ഡില്‍പ്പെട്ട വെംബ്ലി- നിരവുപാറ കോണ്ക്രീറ്റ്പാലം കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായി തകർന്നിരുന്നു. നിരവധി കുടുംബങ്ങൾക്ക് മറുകര എത്താൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് പരിസരവാസികള്‍ ഒത്തുചേര്‍ന്ന് താത്കാലിക പാലം നിര്‍മിച്ചത്. പൊട്ടകുളം എസ്റ്റേറ്റില്‍ അധികൃതര്‍ ഉപേക്ഷിച്ചു പോയതും നൂറ്റാണ്ടുകളോളം പഴക്കമുള്ളതുമായ ഇരുമ്പു കേഡര്‍ ഉപയോഗിച്ചായിരുന്നു താത്കാലിക പാലം നിര്‍മിച്ചുവന്നത്. ചെറുവാഹനങ്ങള്‍ മറുകര കടക്കാനാവുന്ന വിധത്തിലായിരുന്നു പാലം നിര്‍മാണം.
ഇതിനിടയിലാണ് കെഎസ്ഇബി അധികൃതർ പെരുവന്താനം പോലീസുമായെത്തി പാലം നിര്‍മാണം തടഞ്ഞത്. പാലം നിർമാണത്തിന് ഉപയോഗിച്ച കേഡർ കെഎസ്ഇബിയുടേതാണെന്നാണ് ഇവരുടെ വാദം. പാലം താത്കാലികം മാത്രമാണന്നും പുതിയ പാലം നിര്‍മിക്കുമ്പോള്‍ തിരികെ തരാമെന്നറിയിച്ചിട്ടും കെഎസ്ഇബി ജീവനക്കാർ പിന്മാറാന് തയാറായില്ല. ഒടുവില്‍ പാലം പൊളിച്ചുനീക്കി ഇരുമ്പു കേഡര്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
കേഡറിന്റെ അവകാശം തങ്ങളുടേതാണന്നും മറ്റുപയോഗത്തിനു നല്കാനാവില്ലന്നും കെഎസ്ഇബി അധികൃതര്‍ അറിയച്ചു. പ്രളയം തകർത്ത നിരവധി സ്ഥലങ്ങളിൽ താത്കാലിക പാലം നിർമിക്കുവാൻ ഇത്തരം കേഡർ ഉപയോഗിച്ചിട്ടുണ്ടെന്നും ഇവിടെ മാത്രം ഉദ്യോഗസ്ഥർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധവും വ്യാപകമാണ്. താത്കാലിക പാലം പൊളിച്ചു നീക്കിയതോടെ അപകടം കൂടാതെ മറുകര കടക്കാമെന്ന നാട്ടുകാരുടെ മോഹത്തിനും വിലങ്ങുതടി വീണിരിക്കുകയാണ്.