ജനവാസ മേഖലയിൽ ബഫർസോൺ അംഗീകരിക്കില്ല: ഇൻഫാം

കാഞ്ഞിരപ്പള്ളി: ബഫർസോൺ വേണ്ട പകരം പട്ടയം മതിയെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ . ബഫർസോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി ചേർന്ന ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനവാസ മേഖലയില്‍ ബഫര്‍സോണ്‍ അംഗീകരിക്കില്ല. കേരളത്തിന്റെ 30 ശതമാനത്തോളം വനമാണ്. ബാക്കിയുള്ള 70 ശതമാനം ജനത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും കൃഷിക്കുംവേണ്ടി മാറ്റി വയ്ക്കണം. ഇത് മൃഗാധിപത്യ രാജ്യമല്ല, ജനാധിപത്യ രാജ്യമാണ്. ബഫര്‍സോണ്‍ വനാതിര്‍ത്തിയില്‍ നിന്ന് കര്‍ഷകന്റെ ഭൂമിയിലേക്ക് ഒരിഞ്ചുപോലും കയറാന്‍ പാടില്ല. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബഫര്‍സോണ്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയിലേക്ക് ഇന്‍ഫാമിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള പരാതി അയച്ചിട്ടുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള അടിയന്തരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഉടന്‍ തന്നെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിന്റെ നേതൃത്വത്തില്‍ 15 അംഗ കമ്മിറ്റിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ജോയിന്റ് സെക്രട്ടറി ജോര്‍ജ് സി. ചാക്കോ ചേറ്റുകുഴിയില്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍, 12 കാര്‍ഷിക താലൂക്കുകളിലെയും ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!