കാഞ്ഞിരപ്പള്ളിയിൽ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം നടത്തി

കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ, കാലം ചെയ്ത, മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു .

ദീർഘദർശിയായ മാർ ജോസഫ് പവ്വത്തിലിന്റെ തിരുസഭാ പ്രബോധനങ്ങളോട് വിശ്വസ്തമായ സഭാ ദർശനം അതിന്റെ തനിമയിൽ സ്വീകരിക്കുവാൻ അവസരം ലഭിച്ച രൂപതയാണ് കഞ്ഞിരപ്പള്ളിയെന്നത് അഭിമാനത്തോടെ സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.

രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിൽ ആരാധനക്രമാധ്യാത്മികതയിൽ ദൈവജനത്തെ വളർത്തി സുവിശേഷത്തിന്റെ ചൈതന്യം ജീവകാരുണ്യ സാമൂഹിക സേവന മേഖലയിലൂടെ പകർന്ന് രൂപതയുടെ സമഗ്ര വളർച്ചയ്ക്ക് അടിസ്ഥാനമിട്ട മാർ പവ്വത്തിൽ ഒരുക്കിയ അടിത്തറ ബലവത്തായിരുന്നുവെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട മാർ പവ്വത്തിൽ അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യം, സാമൂഹിക സേവനം, വിദ്യാഭ്യാസ മാധ്യമ രംഗത്ത് മാർ പവ്വത്തിലിന്റെ സംഭാവനകൾ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

രൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം സ്വാഗതമാശംസിച്ച സമ്മേളനത്തിൽ മാർ പവ്വത്തിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായി യാത്രയായതിനോടനുബന്ധിച്ച് രൂപതാ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സന്ദേശം രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ വായിച്ചു. മാർ പവ്വത്തിലിനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തോടൊപ്പം വിവിധ തലങ്ങളിൽ ശുശ്രൂഷ ചെയ്ത ഫാ. മാത്യു ഏറത്തേടം, ഫാ. സേവ്യർ കൂടപ്പുഴ, ഫാ. ജയിംസ് തലച്ചെല്ലൂർ, ഫാ. തോമസ് പൂവത്താനിക്കുന്നേൽ, സി. ക്രിസ്റ്റി സി. എം.സി, സി. ആ നി ജോൺ എസ്. എച്ച്, പ്രഫ.വി.ജെ. മാത്യു വെട്ടിയാങ്കൽൽ , അഡ്വ . നോബിൾ മാത്യു, ആൻസി വെട്ടിയാങ്കൽ എന്നിവർ പങ്കുവയ്ച്ചു.

ആരാധന സന്യാസിനി സമൂഹാംഗങ്ങൾ മാർ പവ്വത്തിൽ സ്മരണകൾ കവിതയായി ആലപിച്ചു. വൈദികർ, സന്യാസിനികൾ, സംഘടന പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന വിശ്വാസി സമൂഹം പങ്കെടുത്ത സമ്മേളനത്തിൽ വികാരി ജനറാൾ ഫാ. കുര്യൻ താമരശ്ശേരി നന്ദിയർപ്പിച്ചു.

error: Content is protected !!