പൂതക്കുഴി – പട്ടിമറ്റം റോഡ് രണ്ടാം ഘട്ട നവീകരണം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: 58 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ     ആരംഭിച്ചതായി  ഗ്രാമപഞ്ചായത്തംഗം  അഡ്വ.പി.എ.ഷെമീർ അറിയിച്ചു.3.90 മീറ്റർ വീതിയിൽ 111.4 മീറ്റർ നീളത്തിൽ റോഡ് കോൺക്രീറ്റിങ്ങും 100 മീറ്റർ നീളത്തിൽ ഓട നിർമ്മാണവും പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ നാല് വരെ ഈ റോഡിലൂടെയുള്ള ഇരുചക്ര വാഹനം ഒഴികെയുള്ള എല്ലാ വാഹന ഗതാഗതവും നിരോധിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ .തങ്കപ്പൻ അറിയിച്ചു.

ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച്  കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ  റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്.പടപ്പാടി തോട്ടിൽ പൂതക്കുഴി – പട്ടിമറ്റം റോഡിന് സംരക്ഷണഭിത്തി നിർമ്മിച്ചും നിലവിലെ റോഡിൽ  മണ്ണിട്ട് ഒരു മീറ്റർ കൂടി ഉയരം വർദ്ധിപ്പിച്ചും റോഡിന്റെ വശത്ത് ഓട നിർമ്മിച്ചും ,പുതിയ ടാറിംഗ് , റീ – ടാറിംഗ് , ഇന്റർലോക്ക് പാകൽ , റോഡ് കോൺക്രീറ്റിംഗ് , സംരക്ഷണ ഭിത്തിയിൽ കൈവരി നിർമ്മാണം, പുതിയതായി സ്ഥാപിച്ച ഇലക്ടിക്  പോസ്റ്റുകളിൽ വഴി വിളക്കുകൾ സ്ഥാപിച്ചുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.റോഡ് നവീകരണത്തിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിൻ്റെ നിർദ്ദേശപ്രകാരം വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജല വിഭവ വകുപ്പിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്ന് ഡിവിഷൻ അംഗം ജെസ്സി ഷാജനും 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണവും  റോഡ് മണ്ണിട്ട് ഉയർത്തലും റോഡിൻെറ ഏതാനും ഭാഗത്ത് ഇന്റർ ലോക്ക് പാകലും  പൂർത്തീകരിച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്തിലെ 11, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന  റോഡുകളിൽ ഒന്നായ പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണത്തിന്    2022 – 23,2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി ഗ്രാമ പഞ്ചായത്തിൽ നിന്നും 28.5 ലക്ഷം രൂപയാണ്  അനുവദിച്ചിട്ടുള്ളതെന്ന്  ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ  അറിയിച്ചു. റോഡിന്റെ

പ്രവേശന കവാടത്തിൽ ഹൈമാസ്റ്റ്  ലൈറ്റ്  സ്ഥാപിക്കുന്നതിന് 4.5 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായും ആന്റോ ആന്റണി എം.പിയും അറിയിച്ചു.

error: Content is protected !!