ആശങ്ക വേണ്ട : ചേനപ്പാടിയിലെ മുഴക്കം മർദ്ദം മൂലമെന്ന് റിപ്പോർട്ട്.

എരുമേലി : ഭൂമിക്കടിയിലെ മർദ്ദം പുറത്തേക്ക് വന്നതാണ് ചേനപ്പാടിയിലെ തുടർച്ചയായ മുഴക്കങ്ങൾക്ക് പിന്നിലെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ വിദഗ്ധ സംഘമാണ് ജില്ലാ കളക്ടർക്കും സെന്റർ ഡയറക്ടർക്കും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഇക്കഴിഞ്ഞ അഞ്ചിന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. പത്മറാവുവിന്റെയും കെ എൽദോസിന്റെയും നേതൃത്വത്തിൽ ചേനപ്പാടിയിൽ പഠനം നടത്തിയതിന്റെ റിപ്പോർട്ട് ആണ് സമർപ്പിച്ചത്.

ചേനപ്പാടി പ്രദേശത്ത് വിശദമായ പഠനം നടത്തുകയും സമീപവാസികളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വിശകലനം നടത്തിയാണ് പഠന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് സംഘം അറിയിച്ചു. ഭൂമിക്കടിയിലെ മർദ്ദം പുറത്തേക്ക് വന്നതാണ് ശബ്ദമുണ്ടാകാൻ കാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം പ്രതിഭാസങ്ങൾ സാധാരണമാണെന്നും അതിനാൽ തന്നെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശങ്ക വേണ്ടെന്നും ഇനിയും വിദഗ്ധ പരിശോധനകൾ അനിവാര്യമായാൽ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

error: Content is protected !!