KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് അനുമതിയായി – ഡോ.എന്‍.ജയരാജ് ; കോളേജ് സ്ഥാപിക്കുന്നത് മണിമലയിൽ .

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് അനുമതിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം (2023-24) തന്നെ ബി എസ് സി നഴ്‌സിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതിന് നഴ്‌സിങ് കൗണ്‍സിലിന്റെയും കേരളാ ആരോഗ്യസര്‍വ്വകലാശാലയുടെയും അനുമതിയും ലഭിച്ചു.

എം ജി സര്‍വ്വകലാശാലയുടെ കീഴിലുള്ള സീപാസ് മുഖേനയാണ് കോഴ്‌സ് നടത്തുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി അടിസ്ഥാനമാക്കിയാണ് നഴ്‌സിങ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടമായി 40 സീറ്റുകളിലാണ് പ്രവേശനം നല്‍കുന്നത്. ഇതിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 150 കിടക്കകള്‍ ഉറപ്പാക്കി. ഇത് ഭാവിയില്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് നഴ്‌സിങ് സീറ്റുകളുടെയും എണ്ണം വര്‍ദ്ധിക്കുന്ന വിധത്തിലാണ് പദ്ധതി.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അഡ്മിഷന് പ്രത്യേക ഗ്രേസ്മാര്‍ക്ക് നല്‍കും. പ്രസ്തുത നഴ്‌സിങ് കോളേജിന്റെ സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിന് വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മണിമലയില്‍ ഏകദേശം 3 ഏക്കര്‍ സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി വിട്ടുനല്‍കുന്നതിന് നടപടിയായിട്ടുണ്ട്. എം എല്‍ എ ഫണ്ട്, സീപാസ് ഫണ്ട് എന്നിവ ഉപയോഗിച്ച് അടുത്ത വര്‍ഷത്തിനകം കെട്ടിടവും നിര്‍മ്മിക്കും. പ്രസ്തുത സംവിധാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനവും പൂര്‍ത്തിയാക്കി. ഇതിനായി 17500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്തുകഴിഞ്ഞു. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഴ്‌സിങ് കോളേജ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉദ്ഘാടനചടങ്ങ് സംബന്ധിച്ച ആഘോഷകമ്മിറ്റി രൂപീകരണം ഒക്‌ടോബര്‍ 7 ശനിയാഴ്ച നടക്കുമെന്നും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!