എരുമേലി, ശബരിമല പാതയിൽ മണിക്കൂറുകളോളം വാഹന ബ്ലോക്ക് ; തീർത്ഥാടകരും മറ്റ് യാത്രക്കാരും ദുരിതത്തിൽ

എരുമേലി : കഴിഞ്ഞ രണ്ട് ദിവസങ്ങളായി വർധിച്ച തീർത്ഥാടക തിരക്കിൽ കുരുങ്ങുകയാണ് എരുമേലി പട്ടണവും ശബരിമല പാതകളും . പൊതു ഒഴിവു ദിനമായ ഞായറാഴ്ചയും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഇന്നും മണിക്കൂറുകളോളം വാഹന നിര നിശ്ചലമായി.

റോഡിൽ അയ്യപ്പ ഭക്തരും പോലീസും തമ്മിൽ തർക്കങ്ങളുണ്ടാവുന്നുണ്ട്. പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യം ഇല്ലാതെ മണിക്കൂറുകളോളം റോഡിലും വാഹനങ്ങളിലുമായി വലയുന്ന അയ്യപ്പ ഭക്തർ കടുത്ത രോഷത്തോടെയാണ് പ്രതികരിക്കുന്നത്. നാട്ടുകാരുടെ അവസ്ഥയും സമാനമാണ്. ആർക്കും കൃത്യസമയത്ത് ചെന്നെത്താൻ ഗതാഗത തിരക്ക് മൂലം സാധിക്കുന്നില്ല. സ്വകാര്യ ബസുകൾ വഴിയിൽ നിർത്തി യാത്രക്കാരെ ഇറക്കി വിട്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങുമ്പോഴും സർവീസ് സമയം പാലിക്കാൻ കഴിയാതെ അടുത്ത ട്രിപ്പ് മുടങ്ങുകയാണ്. മുക്കൂട്ടുതറ ഉൾപ്പടെ കിഴക്കൻ മേഖലയിലേക്കുള്ള സ്വകാര്യ ബസുകളിൽ ചിലത് എരുമേലിയ്ക്ക് മുമ്പ് കൊരട്ടിയിൽ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.

മണിക്കൂറുകളോളം വൈകിയാണ് കെഎസ്ആർടിസി യുടെ പമ്പ സ്പെഷ്യൽ സർവീസുകൾ എത്തിച്ചേരുന്നത്. തീർത്ഥാടക വാഹനങ്ങളെല്ലാം റോഡിൽ മണിക്കൂറുകളോളം പോലിസ് തടഞ്ഞു നിർത്തിയിടുകയാണ്. ഇതിനിടെ നാട്ടുകാരുടെ വാഹനങ്ങളും കുരുങ്ങുന്നു. പമ്പ, നിലയ്ക്കലിലെ ഗതാഗത നിയന്ത്രണ ക്രമീകരണത്തിന്റെ നിർദേശം അനുസരിച്ചാണ് തടഞ്ഞിടുന്നത്. റോഡിന്റെ ഒരു വശത്തേക്ക് വാഹനങ്ങൾ തടഞ്ഞിടുമ്പോൾ മറുവശത്ത് പമ്പയിൽ നിന്ന് മടങ്ങി വരുന്ന വാഹനങ്ങൾക്ക്‌ കടന്നു പോകാൻ സൗകര്യം ഒരുക്കും. ഇതിനിടെ ഇരു വശങ്ങളിലും ഗതാഗത കുരുക്ക് സൃഷ്ടിക്കുമെന്നതിനാൽ കെഎസ്ആർടിസി സർവീസുകൾ പമ്പയിലേക്ക് കടത്തി വിടാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ആണെന്ന് പോലിസ് പറയുന്നു. ഇക്കാരണത്താൽ നാട്ടുകാരുടെ വാഹനങ്ങളും കടത്തി വിടാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പോലിസ് നിലപാട്.

റോഡിൽ വിവിധ ഡ്യൂട്ടി പോയിന്റുകളിൽ പെടാപ്പാട് പെടുകയാണ് തങ്ങളെന്ന് പോലിസ് പറയുന്നു. രണ്ടും മൂന്നും മണിക്കൂറുകൾ വാഹനങ്ങൾ തടഞ്ഞിട്ട ശേഷം പമ്പയിൽ നിന്നുള്ള നിർദേശപ്രകാരം കടത്തി വിടുമ്പോൾ ഗതാഗതം കുരുക്കിലാകും. ഇത് മാറ്റാൻ ഏറെ പണിപ്പെടണം.

എരുമേലിയിൽ നിന്നും പ്രധാന ശബരിമല പാത ആരംഭിക്കുന്ന കരിങ്കല്ലുമുഴിയിൽ ആണ് ആദ്യം വാഹനങ്ങൾ തടയുന്നത്. ഇവിടെ നിന്നും ശബരിമലയിലേക്ക് ദൂരം കുറവുള്ള മുക്കൂട്ടുതറ – കണമല റോഡിലേക്ക് തീർത്ഥാടക വാഹനങ്ങൾ പ്രവേശിപ്പിക്കുന്നില്ല. കിലോമീറ്ററുകൾ താണ്ടി റാന്നി റൂട്ടിലൂടെ പോകാനാണ് പോലിസ് നിർദേശിക്കുന്നത്. ഇത് ഭക്തരും പോലീസും തമ്മിൽ വാക്കേറ്റം സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം സ്കൂൾ വാഹനങ്ങളും സമയം വൈകിയാണ് വിദ്യാർത്ഥികളുമായി ചെന്നെത്തിയത്. എരുമേലി ടൗണിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ വാഹനങ്ങളെ കൊണ്ട് നിറയുകയാണ്. വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചാൽ സമീപ പ്രദേശങ്ങളിലെ ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിടേണ്ടി വരുമെന്ന് പോലിസ് പറയുന്നു.

എരുമേലി ടൗണിൽ വാഹന തിരക്ക് മൂലം പേട്ടതുള്ളൽ പ്രയാസകരമായിരിക്കുകയാണ്. പേട്ട തുള്ളാൻ പോകുന്ന സംഘങ്ങളും പേട്ട തുള്ളി വരുന്ന സംഘങ്ങളും റോഡിന്റെ ഒരു വശത്തും മറുവശത്ത് വൺവേ ആയി വാഹനങ്ങളും ഇതിനിടെ കാൽനടയാത്രക്കാരും നിറഞ്ഞ് വൻ തിരക്കിലാണ് പേട്ടതുള്ളൽ പാത.

error: Content is protected !!