KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെത്ത് തൊഴിലാളിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറിനെ ആദരിച്ച് ഡോ. തോമസ് ഐസക്

പാറത്തോട് : ദിവസവും റബ്ബർ വെട്ടും, പത്രവിതരണവും, കള്ള് ചെത്തും നടത്തിയ ശേഷം , പാറത്തോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിയിൽ ഇരുന്ന് ജനസേവനം നടത്തി, തൊഴിലിന്റെ മഹത്വം ഉയർത്തികാണിച്ച്, എളിമയുടെ പര്യായമായി, കേരളത്തിന് തന്നെ മാതൃകയായിരിക്കുന്ന കെ കെ ശശികുമാറിനെ, മുൻ ധനമന്ത്രിയും, പത്തനംതിട്ട ലോക്സഭാ സ്ഥാനാർത്ഥിയുമായ ഡോ. തോമസ് ഐസക് ആദരിച്ചു . തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാറത്തോട്ടിൽ എത്തിയ ഡോ. തോമസ് ഐസക് ശശികുമാറിന്റെ സേവനത്തെ മുക്തകണ്ഠം പ്രശംസിച്ചു . അന്നേ ദിവസം , ശശികുമാറിന്റെ വീട്ടിൽ നിന്നാണ് അദ്ദേഹം അത്താഴം കഴിച്ചത് .

സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗമായ കെ .കെ. ശശികുമാറിന്റെ ദിനചര്യ ഏതാണ്ട് ഇപ്രകാരമാണ്: വെളുപ്പാൻകാലത്ത് റബർ വെട്ടാൻ പോകും. സ്വന്തമായി ഒന്നേകാൽ ഏക്കർ റബർ തോട്ടമുണ്ട്. അതുകഴിഞ്ഞാൽ പത്ര വിതരണത്തിനു പോകും. അതിനുശേഷമാണ് ഒഫിഷ്യൽ ജോലി. പനയിൽ കയറി, കള്ള് ചെത്തി, കുടത്തിലാക്കി ഷാപ്പിലേക്ക് കൊടുത്തയക്കും.

പിന്നീടാണ് പഞ്ചായത്ത് ആഫീസിലേക്ക് പോവുക. എൽഡിഎഫിലെ ധാരണപ്രകാരം നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് രണ്ടാംവാർഡ് അംഗം ശശികുമാർ ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായാലും തൊഴിൽ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. അരനൂറ്റാണ്ടായി ചെത്ത് തൊഴിലാളിയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കള്ള് ചെത്ത് ഉണ്ട്. പത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ കുട്ടപ്പൻ ചെത്തുന്നതിനിടെ വീണ് പരിക്കേറ്റു. കുറേക്കാലം കിടപ്പിലായി. അതോടെയാണ് ശശികുമാർ ചെത്ത് തൊഴിലാളിയായത്. “അച്ഛനും വല്യച്ഛനും ചെയ്തിരുന്ന തൊഴിലാണിത്. ഈ ജോലിയിൽ ആരുടെയും മേൽക്കോയ്മയില്ല. നമ്മുടെ ഇഷ്ടം. നമ്മുടെ സ്വാതന്ത്ര്യം”. ശശികുമാർ പറയുന്നു.

1976-ൽ ശശികുമാർ സിപിഐ(എം)ൽ അംഗമായി. അക്കാലത്ത് ഏഴും എട്ടും പനകൾ ചെത്തുമായിരുന്നു. ചെത്ത് കഴിഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനം. വൈകിട്ട് വീണ്ടും ചെത്തുണ്ട്. ദിവസവും നൂറ് ലിറ്ററോളം കള്ള് ശശികുമാർ ചെത്തിയെടുക്കും. ഇപ്പോൾ സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗമാണ്.

പര്യടന പരിപാടിയിൽ പാറത്തോട് വച്ചാണ് തോമസ് ഐസക് പ്രസിഡന്റിനെ പരിചയപ്പെട്ടത്. എംപി ആയിക്കഴിഞ്ഞാൽ പാറത്തോട് വരും. പ്രസിഡന്റുമായി ഇരുന്ന് പഞ്ചായത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത് ഒരു കാര്യപരിപാടി തയ്യാറാക്കുമെന്നും ഡോ. തോമസ് ഐസക് ഉറപ്പ് നൽകി .

error: Content is protected !!