ചെന്നൈയിലെ ഇരട്ടക്കൊലപാതകം : മരിച്ചവരിൽ ഒരാൾ എരുമേലി സ്വദേശി.

എരുമേലി : ചെന്നൈയിൽ കവർച്ച സംഘം മലയാളികളായ ദമ്പതികളെ കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തിയ ശേഷം നൂറു പവനോളം മോഷിച്ച സംഭവത്തിൽ മരണപ്പെട്ടവരിൽ ഒരാൾ എരുമേലി സ്വദേശി . എരുമേലി ഒഴക്കനാട് പുഷ്പവിലാസം പരേതനായ പുരുഷോത്തമൻ (മണി സർ) ന്റെ മകൾ പ്രസന്ന കുമാരി (62), ഭർത്താവ് പാലാ സ്വദേശി ശിവൻ നായര്‍ (72) എന്നിവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ചെന്നൈയിലെ വീട്ടിൽ കൊല്ലപ്പെട്ടത്.

നാട്ടിൽ നിന്നും വിവാഹിതയായി പോയി ചെന്നൈയിൽ കുടുംബസമേതം താമസമാക്കിയതായിരുന്നു അദ്ധ്യാപികയായ പ്രസന്ന കുമാരിയും, ഭർത്താവായ സിദ്ധ ചികിത്സകൻ ശിവൻ നായരും. . സംഭവത്തിൽ രാജസ്ഥാൻ സ്വദേശി മഹേഷ് എന്നയാൾ അറസ്റ്റിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ ജീവനക്കാരനാണ് ഇയാൾ. കവർച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധനയിൽ ഒരു സെൽഫോൺ കണ്ടെത്തിയിരുന്നു. ഈ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്.

സിദ്ധ ഡോക്ടർ കൂടിയായ കരസേനയിൽ നിന്ന് വിരമിച്ച ശിവൻ നായര്‍ ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് നടത്തിക്കൊണ്ടിരുന്ന ക്ലിനികിൽ രോഗികളെന്ന വ്യാജേനെ എത്തിയവർ ശിവൻ നായരെയും പ്രസന്ന കുമാരിയെയും കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രസന്ന കുമാരിയുടെ കുടുംബ വീട് ഒഴക്കനാട് ഭാഗത്ത് റോഡരികിലാണ്. മാതാപിതാക്കൾ മരണപ്പെട്ട ശേഷം സഹോദരൻ പ്രസാദും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വിദേശത്ത് ജോലിയിലാണ് പ്രസാദ്. പിതാവ് മണി സർ വെള്ളനാടി എസ്റ്റേറ്റിൽ സൂപ്പർവൈസറായിരുന്നു.
മറ്റ് ഏതാനും ബന്ധുക്കൾ നാട്ടിലുണ്ട്. ഇവരെല്ലാം ഇരട്ടക്കൊലപാതകമറിഞ്ഞ് അതീവ ദുഃഖത്തിലാണ്.

പ്രസന്ന കുമാരിയ്ക്ക് എരുമേലിയിൽ ഒട്ടേറെ സുഹൃത്തുക്കളും സഹപാഠികളുമുണ്ട്. ചെന്നൈയിൽ കേന്ദ്രീയ വിദ്യാലയത്തിലെ റിട്ടയേഡ് അധ്യാപികയായിരുന്നു പ്രസന്ന കുമാരി. ഇവരുടെ മക്കൾ വിദേശത്താണ്. ഞായറാഴ്ച രാത്രിയിൽ രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നൂറ് പവനോളം സ്വർണ ആഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും പോലിസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്കാരം സംബന്ധിച്ച് തീരുമാനിക്കുന്നതിന് ബന്ധുക്കൾ ബന്ധപ്പെട്ട് വരികയാണ്. സംഭവം സംബന്ധിച്ച് ഊർജിത അന്വേഷണം ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ക്ലിനിക്കിൽ വന്ന് പരിചയം ഉള്ള സംഘമാണ് ഇരട്ടക്കൊലപാതകവും കവർച്ചയും നടത്തിയതെന്ന് സംശയിക്കുന്നു. പ്രദേശത്തെ സിസി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് പ്രതികളെ പിടികൂടാൻ ഉന്നത തല അന്വേഷണം ആണ് ആരംഭിച്ചിരിക്കുന്നത്.

error: Content is protected !!