യാത്രയ്ക്കിടെ ബസിൽ നിന്നു റോഡിലേക്കുവീണു പരുക്കേറ്റ യുവതിയെ ആശുപത്രിയിലാക്കാതെ കടന്നുപോയ ബസ് ജീവനക്കാരുടെ ക്രൂരത

കാഞ്ഞിരപ്പള്ളി : യാത്രയ്ക്കിടെ ബസിലെ ഫുട്ബോർഡിൽ നിന്നു റോഡിലേക്കു തെറിച്ചുവീണു പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാതെ കടന്നുപോയ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് പാറത്തോട് സാക്ഷ്യം വഹിച്ചു. പൊടിമറ്റം ചീരാംകുന്നേൽ സിജിമോൾ വർഗീസി(41)നാണു ബസിൽ നിന്നു വീണു പരുക്കേറ്റത്.

തലയ്ക്കു പിൻവശത്തു മുറിവേറ്റ സിജിമോളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിൽ 5 തുന്നലിട്ടു.

ദേശീയപാത 183ലെ പാറത്തോട് ജംക‌്ഷനിൽ ഇന്നലെ രാവിലെ 8.30നാണ് അപകടം. കോട്ടയത്തു നിന്ന് ഇളംകാട്ടിലേക്കു പോകുകയായിരുന്ന സെറ ബസിൽ പഴുമല അങ്കണവാടിയിലെ ഹെൽപറായ സിജിമോൾ ജോലിക്കു പോകുന്നതിനു പൊടിമറ്റത്തു നിന്നാണു കയറിയത്. പാറത്തോട് ജംക്‌ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുൻപോട്ട് എടുത്തപ്പോൾ സിജിമോൾ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.

അപകടശേഷം മുന്നോട്ടു നീങ്ങിയ ബസ് കുറച്ചുസമയം നിർത്തിയിട്ട ശേഷം പരുക്കേറ്റ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ കടന്നുപോയതായി സിജി ആരോപിച്ചു. അപകടസ്ഥലത്ത് ഓടിക്കൂടിയവരാണു യുവതിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. പരാതിയെത്തുടർന്നു ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

error: Content is protected !!