കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് അറുപതാം പിറന്നാൾ ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി : കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മലയോര പ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുത്ത്, നാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് 1965 ജൂലൈ എട്ടിനാണ് പ്രവർത്തനം ആരംഭിച്ചത് . ഇന്ന് ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് . നിലവിൽ 13 ബിരുദ പ്രോഗ്രാമുകളും 6 പിജി പ്രോഗ്രാമുകളും 3 ഗവേഷണ കേന്ദ്രങ്ങളുമുള്ള കോളജിൽ 1600 വിദ്യാർഥികളും 82 അധ്യാപകരുമുണ്ട്.
എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജ് നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടി. എൻഐആർഎഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മുൻനിര കോളജുകളിൽ ഒന്നാണ്. കായിക രംഗത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ നേട്ടങ്ങളും കൈവരിച്ചു. ദേശീയ നിലവാരത്തിലുള്ള റിസർച് ലാബുകളും ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രൗണ്ടും ഫിറ്റ്നസ് – സ്പോർട്സ് ഉപകരണങ്ങളും ജിംനേഷ്യവും മികച്ച രണ്ട് ഓഡിറ്റോറിയങ്ങളും 6 കോൺഫറൻസ് ഹാളുകളുമുണ്ട്. 2024 ഒക്ടോബർ 28ന് ആരംഭിച്ച വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം വരുന്ന സെപ്റ്റംബറിൽ നടത്തും.
ചങ്ങനാശേരി അതിരൂപതയുടെ ഫൊറോനാ പള്ളിയായിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് പള്ളിയുടെ മാനേജ്മെന്റിൽ ആർച്ച് ബിഷപ് മാർ മാത്യു കാവുകാട്ട് 1965 മാർച്ച് 25ന് കോളജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ജൂലൈ 8നു ക്ലാസുകൾ ആരംഭിച്ചു. കോളജ് ആദ്യം ആരംഭിച്ച കെട്ടിടം ഇന്നും സംരക്ഷിച്ചു വരുന്നു. 3 ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 400 വിദ്യാർഥികളും 14 അധ്യാപകരും 6 അനധ്യാപകരുമായിട്ടായിരുന്നു തുടക്കം. 6 പതിറ്റാണ്ടു പിന്നിടുമ്പോൾ നിലവിൽ 13 ബിരുദ പ്രോഗ്രാമുകളും 6 പിജി പ്രോഗ്രാമുകളും 3 ഗവേഷണ കേന്ദ്രങ്ങളുമുള്ള കോളജിൽ 1600 വിദ്യാർഥികളും 82 അധ്യാപകരുമുണ്ട്.
മാർ മാത്യു കാവുകാട്ടിലിനു ശേഷം മാർ ആന്റണി പടിയറ, മാർ ജോസഫ് പൗവത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ എന്നിവർ രക്ഷാധികാരികളായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലാണു രക്ഷാധികാരി .ഫാ.സിറിയക് തുരുത്തുമാലിൽ ആദ്യ മാനേജരും ഫാ.കുര്യാക്കോസ് ഏണക്കാട്ട് ആദ്യ പ്രിൻസിപ്പലുമായിരുന്നു. നിലവിൽ ഫാ.ഡോ.കുര്യൻ താ മരശ്ശേരി മാനേജരും ഡോ.സീ മോൻ തോമസ് പ്രിൻസിപ്പലും ഫാ.ഡോ.മനോജ് പാലക്കുടി ബർസാറുമാണ്.
