കാഞ്ഞിരപ്പള്ളി ബൈപാസ്; റീടെൻഡർ തുറന്നു; പുതുക്കിയ എസ്റ്റിമേറ്റ് 35.30 കോടി രൂപ; നാല് കരാറുകാർ ടെൻഡറിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ റീടെൻഡർ തുറന്നതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. 78.69 കോടി രൂപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപ സ്ഥലമേറ്റെടുക്കലിന് ചെലവായി.
റോഡ് രൂപീകരിക്കുന്നതിനും ഫ്ലൈഓവർ നിർമാണത്തിനുമായി ആകെ കണക്കാക്കിയ തുക 26.17 കോടി രൂപയായിരുന്നു. ഇപ്പോൾ പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടി രൂപയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. റീടെൻഡറിൽ യോഗ്യതയുള്ള നാല് കരാറുകാർ പങ്കെടുത്തിട്ടുണ്ട്.
ഇവർ ടെൻഡർ സമർപ്പിച്ച് ടെക്നിക്കൽ, ഫിനാൻഷ്യൽ ബിഡുകൾ പരിശോധിച്ച് ഈ മാസം അവസാനത്തോടെ അർഹരായവർക്ക് സെലക്ഷൻ നോട്ടീസ് നൽകും. മറ്റ് നടപടികൾ പൂർത്തിയാക്കി ജനുവരി പകുതിയോടെ നിർമാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എത്രയും വേഗം പദ്ധതി യാഥാർഥ്യമാകാൻ മറ്റ് നടപടികൾ ത്വരിതപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.
ആദ്യം നിർമാണം കരാർ ഏറ്റെടുത്ത കമ്പനി നിർമാണ പുരോഗതി കൈവരിക്കാത്തതിനാലാണ് പ്രസ്‌തുത കരാറുകാരനെ ഒഴിവാക്കി ഉത്തരവായത്.
