തീർത്ഥാടക ബസിലെ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലന്ന് പോലിസ്.
എരുമേലി: പാർക്കിംഗ് ഗ്രൗണ്ടിൽ തീർത്ഥാടക ബസിന്റെ അടിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ ഡ്രൈവറെ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതോടെ ദുരൂഹത നീങ്ങിയെന്ന് പോലിസ്. ഡ്രൈവറുടെ ഹൃദയത്തിലുള്ള മുഴ പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡ്രൈവറെ ആരോ ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ ആസ്ത്മ രോഗിയായിരുന്നു ഡ്രൈവർ എന്നും ഹൃദയത്തിലുള്ള മുഴ പൊട്ടിയതോടെ അവശനായി കുഴഞ്ഞു വീണ് മരണം സംഭവിച്ചെന്നും ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതെന്ന് പോലിസ് പറഞ്ഞു. തമിഴ്നാട് പുതുക്കോട്ട സ്വദേശി പ്രശാന്ത് (28) നെ ആണ് കഴിഞ്ഞ ദിവസം എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ ബസിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും അയ്യപ്പഭക്തരുമായി ശബരിമല ദർശനത്തിന് എരുമേലിയിൽ എത്തിയതായിരുന്നു പ്രശാന്ത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
