പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം കർശനമാക്കി ; നിയന്ത്രണ നിർദേശ ബോർഡുകൾ സ്ഥാപിച്ച് ദേശീയപാത വിഭാഗം.
കാഞ്ഞിരപ്പള്ളി: ദേശീയപാത 183 യില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭാഗത്ത് ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ നിരതെറ്റിച്ച് വരുന്നത് റോഡില്‍ ഗതാഗത കുരിക്ക് സൃഷ്ടിക്കുന്നുണ്ട്. ഇത് മൂലം ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും തടസപ്പെടുന്ന സാഹചര്യമാണുള്ളത്.
എരുമേലി ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുറുവാമൂഴിയില്‍ നിന്നോ, പട്ടിമറ്റത്തു നിന്നോ ഇടത്തോട്ട് തിരിഞ്ഞു പോകണം. മുണ്ടക്കയം ഭാഗത്തു നിന്ന് ഈരാറ്റുപേട്ട, പാലാ, എറണാകുളം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാറത്തോട് നിന്നും പൊടിമറ്റം ജംങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ പ്രവേശിക്കാം. പൊന്‍കുന്നം ഭാഗത്തുനിന്ന് എരുമേലി, മുണ്ടക്കയം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ സമീപത്ത് സമീപത്തുനിന്നും റ്റി.ബി. റോഡിലൂടെ ചള്ളവയല്‍ വഴിയോ പട്ടിമറ്റം വഴിയോ എരുമേലി റോഡില്‍ പ്രവേശിക്കാന്‍ കഴിയും. വാഹനങ്ങള്‍ തിരിയുന്നതിനുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു.
