KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കര്‍മ്മനിരതമായ പതിനെട്ടുവർഷം ; ഫാ.ആന്റണി തോക്കനാട്ട്‌ പടിയിറങ്ങി

കാഞ്ഞിരപ്പള്ളി: കർമ്മനിരതമായ പതിനെട്ടുവർഷത്തെ സേവനത്തിനുശേഷം ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ പടിയിറങ്ങുകയാണ്‌ സ്‌കൂളിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്‌. താൻ ചെയ്യുന്ന ജോലിയോടുള്ള മനോഭാവമാണ്‌ ഒരു വ്യക്തിയുടെ ആത്മാര്‍ത്ഥതയുടെ അളവുകോല്‍. അത്‌ നിസ്വാർത്ഥമാകുമ്പോഴാണ്‌ ആ വ്യക്തിത്വത്തിന്റെ മാറ്റുകൂടുന്നത്‌. ഇതൊക്കെയാണ്‌ കര്‍മ്മരംഗത്ത്‌ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്‌.

മാറുന്ന കാലത്തിനൊത്ത്‌ മുന്നേറിക്കൊണ്ട്‌ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ്‌ അദ്ദേഹം ആവിഷ്‌കരിച്ചത്‌. തന്റെ ദീര്‍ഘകാല സേവനത്തിനിടയില്‍ സ്ഥാപനത്തിന്റെ അക്കാദമിക്‌ നിലവാരം ഉയര്‍ത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനുതകുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്‌തു. എന്‍ട്രന്‍സ്‌ പരീക്ഷകളിലും സംസ്ഥാന-ദേശീയ മത്സരപ്പരീക്ഷകളിലും സ്‌കൂളിന്‌ മികച്ച വിജയം ഇക്കാലത്ത്‌ കൈവരിക്കാനായി. അക്കാദമിക്‌ രംഗത്ത്‌ മാത്രമല്ല കലാ-കായിക-സാമൂഹിക മേഖലയിലും സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ പിന്നില്‍ അച്ചന്റെ കഠിനാദ്ധ്വാനവും സമര്‍പ്പണമനോഭാവവും തെളിഞ്ഞുകാണാം.

കുട്ടികളെ വ്യക്തിപരമായി അറിയുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ വ്യക്തിത്വവികസനത്തിനുമെല്ലാമായി കുട്ടികളുടെയെല്ലാം വീടുകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എപ്പോഴും കുട്ടികളോടൊപ്പം അവരിലൊരുവനായിരിക്കുമ്പോഴും അവര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‌കാനും ഓരോരുത്തരെയും പേര്‌ ചൊല്ലിവിളിക്കാനും തോക്കനാട്ടച്ചന്‌ സാധിച്ചിരുന്നു. ഈ മികവിനുള്ള അംഗീകാരമാണ്‌ അച്ചന്‌ ലഭിച്ച റവ. ഡോ. ആന്റണി നിരപ്പേല്‍ എജ്യൂക്കേഷണല്‍ ഐക്കണ്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരവും'ദീപിക എജ്യൂക്കേഷണല്‍ എക്‌സലന്‍സ്‌ അവാര്‍ഡും’.

യാത്രയയപ്പിനോടനുബന്ധിച്ച്‌ പ്ലേ ക്ലാസ്സ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍’ നല്‌കി അദ്ദേഹത്തെ ആദരിച്ചു.
താന്‍ രണ്ട്‌ പതിറ്റാണ്ടോളം നയിച്ച സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ അദ്ദേഹത്തിന്‌ സമുചിതമായ യാത്രയയപ്പ്‌ നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച്‌ നടന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അധ്യക്ഷൻ ബിഷപ്പ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. അക്ഷര ലോകത്ത്‌ പുതുചരിത്രം കുറിക്കാന്‍ സെന്റ്‌ ആന്റണീസിനു സാധിച്ചത്‌ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനമാണെന്ന്‌ ബിഷപ്പ്‌ അനുസ്‌മരിച്ചു.
സേവനകാലാവധി പൂര്‍ത്തിയാക്കി ഔപചാരികമായി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന്‌ വിരമിക്കുകയാണെങ്കിലും നമ്മുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്‌ സ്ഥാനമുണ്ടെന്നും പൂര്‍ണ്ണത നിറഞ്ഞ ഒരധ്യാപകനാണ്‌ അദ്ദേഹമെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ്‌ മണ്ണംപ്ലാക്കല്‍ പ്രസംഗിച്ചു.

രണ്ട്‌ തലമുറയെ കാണാന്‍ സാധിച്ചത്‌ അഭിമാനമായി കാണുന്നുവെന്നും വീടിനും സ്‌കൂളിനും നാടിനും രാജ്യത്തിനും ഉപകാരപ്പെടുന്ന വ്യക്തിത്വങ്ങളായി കുട്ടികള്‍ വളര്‍ന്നുവരണമെന്നും മറുപടി പ്രസംഗത്തില്‍ ഫാ. ആന്റണി തോക്കനാട്ട്‌ വിദ്യാര്‍ത്ഥികളോട്‌ പറഞ്ഞു.

സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനം, പുതിയതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഫാ. ജോഷി വാണിയപ്പുരയ്‌ക്കല്‍, പി.റ്റി.എ. പ്രസിഡന്റ്‌ ജോസ്‌ ആന്റണി, ബ്രില്യന്റ്‌ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍മാരായ സ്റ്റീഫന്‍ ജോസഫ്‌, ജോര്‍ജ്ജ്‌ തോമസ്‌, അധ്യാപക പ്രതിനിധികളായ ജിജിമോന്‍ ജോര്‍ജ്ജ്‌, റീന സേവ്യര്‍, അനധ്യാപക പ്രതിനിധി ഷാജി ജോസഫ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്‌സ്‌ കോളേജ്‌ പ്രൊഫസറുമായ അനൂപ്‌ ടോം, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഫെലിക്‌സ്‌ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!