ആനക്കല്ല് കോഴികൊത്തിപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പുനരാരംഭിച്ചു ; അപ്രോച്ച് റോഡിനുള്ള 15 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചു .
കാഞ്ഞിരപ്പള്ളി: ഒരു വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾ ഏറെ പ്രതീക്ഷ നൽകികൊണ്ട് ആനക്കല്ല് കോഴികൊത്തി പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. എറികാട് പ്രദേശത്തെ ആനക്കല്ലുമായി ബന്ധിപ്പിക്കുന്ന കോഴികൊത്തിപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികളാണ് നടക്കുന്നത് .
പാലം പൊളിച്ചിട്ടിട്ട് ഒരു വർഷത്തിനു ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. പാലം നിർമാണം ആരംഭിച്ചുപ്പോഴുണ്ടായ വെള്ളത്തിന്റെ പ്രശ്നവും നിർമാണത്തിൽ മാറ്റം വരുത്തേണ്ടിവന്ന സാഹചര്യത്തിലുമാണ് നിർമാണപ്രവർത്തനങ്ങൾ വൈകിയതെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. താഴേക്ക് കുഴിക്കുംതോറും മണ്ണിന്റെ കട്ടികുറഞ്ഞതാണ് നിർമാണം പ്രതിസന്ധിയിലാകാൻ കാരണം. നിർമാണം എത്രയും വേഗം പൂർത്തീകരിച്ച് പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎ ആസ്‌തിവികസന ഫണ്ടിൽനിന്ന് 32.50 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. പഴയ പാലത്തേക്കാൾ ആറ് മീറ്റർ വീതിയിലും ഒമ്പത് മീറ്റർ നിളത്തിലുമാണ് പുതിയ പാലം നിർമിക്കുന്നത്. അരിക് സംരക്ഷണത്തിനായി കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ 15 ലക്ഷം രൂപയും വാർഡംഗമായിരുന്ന ബിജു ചക്കാല നാലു ലക്ഷം രൂപയും അനുവദിച്ചിരുന്നു.
പാലം പണി പൂർത്തീകരിക്കുന്നതോടൊപ്പം അപ്രോച്ച് റോഡിനുള്ള 15 ലക്ഷം രൂപ കൂടി അടിയന്തിരമായി അനുവദിച്ചിട്ടുണ്ടെന്നും മാർച്ച് 31ന് മുൻപായി ഫണ്ട് അനുവദിക്കുമെന്നും, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി വട്ടക്കാട്ടും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാലയും, അഞ്ചാം വാർഡ് മെമ്പർ കൊച്ചുറാണി തോമസും, ആനക്കല്ല് കോഴികുത്തി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും വേണ്ട നിർദ്ദേശങ്ങൾ അറിയിക്കുവാനും എത്തിയിരുന്നു.
