മുണ്ടക്കയത്തിന്റെ വികസനക്കുതിപ്പിന് പുതിയ അധ്യായം; മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു.
മുണ്ടക്കയം: കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ. മുണ്ടക്കയം മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. മുണ്ടക്കയം പുത്തൻചന്തയിലുള്ള റവന്യൂ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സിവിൽ സ്റ്റേഷൻ ഉയരുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകളിലെ വിവിധ സർക്കാർ ഓഫീസുകളെ ഏകോപിപ്പിക്കാനാണ് മിനി സിവിൽ സ്റ്റേഷൻ ലക്ഷ്യമിടുന്നത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്ന ജനങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരമാകും.
പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തൻചന്തയിൽ മുൻപ് കെ.എസ്.ആർ.ടി.സിക്കായി നിർമ്മിച്ച കെട്ടിടം കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പുതിയ സിവിൽ സ്റ്റേഷന്റെ രൂപകൽപ്പന.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനി സിവിൽ സ്റ്റേഷനുകൾ യാഥാർത്ഥ്യമാകുന്നത് ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം ആർ.ഡി.ഒ ഷിബു പി. സ്വാഗതവും കാഞ്ഞിരപ്പള്ളി തഹസീൽദാർ അനീഷ് നന്ദിയും പറഞ്ഞു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ പീതാംബരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.ജിരാജ്, മുണ്ടക്കയം സഹകരണ ബാക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ
വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമായ വി.ജെ കുര്യാക്കോസ്, പി.കെ പ്രദീപ്, ചാർലി കോശി, സി.വി അനിൽകുമാർ, റ്റി.എസ് റഷീദ്, പി.എസ് ബഷീർ, ബെന്നി നെയ്യൂർ, സുലോചന സുരേഷ് എന്നിവർ സംസാരിച്ചു.
