പാറത്തോട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
കാഞ്ഞിരപ്പള്ളി: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയർന്നത്തോടെ പാറത്തോട് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. 23.09 ആണ് പഞ്ചായത്തിലെ ടിപിആർ നിരക്ക്. ജില്ലയിലെ ഏറ്റവും ഉയർന്ന ടിപിആർ നിരക്കുള്ള പഞ്ചായത്താണ് പാറത്തോട്.
ഇന്നു മുതൽ ഓഗസ്റ്റ് ആറു വരെയാണ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്തുക്കളായ പലചരക്ക്, പച്ചക്കറി, പഴങ്ങൾ, ബേക്കറി, മത്സ്യമാംസ വിൽപ്പന കേന്ദ്രങ്ങൾ എന്നിവ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. മറ്റ് ഇതര കടകൾ, നിർമാണ സാമഗ്രികൾ, പ്ലംബിംഗ്, ഇലക്ട്രിക്കൽ, ടൈൽസ്, ബ്യൂട്ടി പാർലറുകൾ, ബാർബർഷോപ്പ്, വർക്ക് ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുണ്ട്. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടൽ എന്നിവയ്ക്ക് എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ സൗകര്യം മാത്രം അനുവദിക്കും. ഓട്ടോ ടാക്സികൾ സ്റ്റാൻഡിൽ കിടന്ന് സർവീസ് നടത്താൻ പാടില്ല. ഫോൺ മുഖേനെയുള്ള ബുക്കിംഗിലൂടെ മാത്രമേ സർവീസ് നടത്താൻ പാടുള്ളു. ആഹാര സാധനങ്ങൾ വിൽക്കുന്നവയുൾപ്പെടെയുള്ള വഴിയോരക്കച്ചവടങ്ങൾ നടത്താൻ പാടില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി അഞ്ച്, 15 വാർഡുകളും ചിറ്റടി – മാങ്ങാപ്പാറ, കുന്നുംഭാഗം കോളനി റോഡുകളും അടച്ചു.
ജില്ലയിൽ ടിപിആർ നിരക്ക് ഏറ്റവും കൂടി നിൽക്കുന്ന പഞ്ചായത്ത് ആയതിനാൽ ഇന്നു മുതൽ പഞ്ചായത്തിൽ പോലീസും സെക്ടറൽ മജിസ്ട്രേറും കർശന പരിശോധന നടത്തും. അനാവശ്യമായി പൊതുജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണനിയമം 2021, ഇന്ത്യൻശിക്ഷാ നിയമം 188, 169, ദുരന്തനിവാരണനിയമം 2005 എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു. ചോറ്റി, ചിറ്റടി മേഖലയിലുള്ളവർക്കായി നാളെ ചിറ്റടി പബ്ലിക് ലൈബ്രറിയിൽ കോവിഡ് പരിശോധന നടത്തും.
പഞ്ചായത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, സിന്ധു മോഹൻ, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാൽ, അന്നമ്മ വർഗീസ്, ഡപ്യൂട്ടി തഹസിൽദാർ എബിസ്, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
