ശബരിമല ഇടത്താവള വികസന പദ്ധതി: നിർമാണോദ്ഘാടനം ദേവസ്വം മന്ത്രി നിർവഹിച്ചു
എരുമേലി∙ ശബരിമല ഇടത്താവള വികസന പദ്ധതിയിൽ 15 കോടി ചെലവിട്ടു നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. . 18നു രാവിലെ 11 നു മന്ത്രി കെ.രാധാകൃഷ്ണൻ നിർമാണോദ്ഘാടനം നിർവഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
എരുമേലി വലിയമ്പലം ക്ഷേത്ര പരിസരത്തു ദേവസ്വം ബോർഡ് സ്ഥലത്താണു വികസന പദ്ധതികൾ നടപ്പാക്കുക. അന്നദാന മണ്ഡപം നിർമിക്കുന്നതിനാണു പ്രധാന പരിഗണന. 4252 ചതുരശ്ര മീറ്ററിലാണു നിർമാണം. 448 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനാകും.
നിലവിലുള്ള ഷെൽറ്ററുകൾ കാലപ്പഴക്കംമൂലം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചുനീക്കിയാണു പുതിയതു നിർമിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ പേട്ടതുള്ളലിനുശേഷം ഇവിടെ വിശ്രമിച്ചിട്ടാണ് ശബരിമല തീർഥാടനം നടത്താറുള്ളത്. ക്ഷേത്രത്തിനോടു ചേർന്ന് അതിഥി മന്ദിരം നിർമിക്കും. ജനപ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപയോഗിക്കാനാണ് മന്ദിരം. തീർഥാടകർക്കായി അന്നദാന ബ്ലോക്കും പണിയും. നിലവിലുള്ള അന്നദാന കെട്ടിടവും സ്ഥലപരിമിതിയിലാണ്. ശുചിമുറികൾ, ഡോർമിറ്ററി എന്നിവ നിർമിക്കാനും തീരുമാനിച്ചു.
പാചകശാല, ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും പദ്ധതിയിലുണ്ട്. ശുചിമുറികളോടുകൂടിയ 8 മുറികളും നിർമിക്കും. ദേവസ്വം വക പാർക്കിങ് മൈതാനങ്ങൾ വിപുലപ്പെടുത്തും. കോൺഫറൻസ് ഹാൾ നിർമിക്കും. നിലവിലുള്ള വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും പൊളിച്ചു നീക്കി. കിഫ്ബി സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. ഇതിനു പുറമേ സംസ്ഥാന സർക്കാർ ബജറ്റിൽ ശബരിമല വികസനത്തിന് വക കൊള്ളിച്ച 30 കോടി രൂപയുടെ പദ്ധതിയിൽ എരുമേലിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.