ജെസ്‌നയുടെ സഞ്ചാരവഴിയെ പൊലീസ്; വീട് വിട്ടത് ആസൂത്രിതം..
തിരുവനന്തപുരം∙ മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്നയുടെ യാത്ര. ജെസ്നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും കണ്ടെത്തി. ഇക്കാര്യം അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ജെസ്ന സിറിയയിലുണ്ടെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച പൊലീസിന്റെ വെളിപ്പെടുത്തൽ. കേരള പൊലീസിന്റെ അന്വേഷണത്തിനുശേഷം ഇപ്പോൾ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.
പത്തനംതിട്ട കൊല്ലമുള സന്തോഷ്‍കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്–ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. കുപ്രസിദ്ധമായ കൂടത്തായി കേസ് അന്വേഷണത്തിനുശേഷം പത്തനംതിട്ട എസ്പിയായി കെ.ജി.സൈമൺ ഐപിഎസ് ചുമതലയേറ്റപ്പോഴാണ് കേസിൽ പ്രധാന കണ്ടെത്തലുകളുണ്ടായത്. കോവിഡ് വ്യാപനം മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതര സംസ്ഥാനങ്ങളിലെ അന്വേഷണം നിലച്ചു. 2020 ഡിസംബർ 31ന് കെ.ജി.സൈമൺ വിരമിച്ചതോടെ അന്വേഷണം മുന്നോട്ടു പോയതുമില്ല.

ആ യാത്രാവഴിയിലൂടെ വീണ്ടും…
ജെസ്നയുടെ സഞ്ചാരവഴി അവലോകനം ചെയ്തപ്പോഴാണ് മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ജെസ്ന വീടുവിട്ടതെന്ന് പൊലീസിനു മനസിലായത്. വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന യാത്രാമധ്യേ ഒരു ബന്ധുവിനെ കണ്ടപ്പോൾ അവർ കാണാതെ മാറിനിന്ന ശേഷമാണ് യാത്ര തുടർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വഴിയിൽ കണ്ട പരിചയക്കാരെയും ഒഴിവാക്കിയായിരുന്നു യാത്ര. ഇത്തരം കാര്യങ്ങളെല്ലാം ക്രോഡീകരിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള യാത്രയാണെന്ന് പൊലീസ് മനസിലാക്കിയത്.
ജെസ്നയുടെ സ്വാഭാവ രീതികളെക്കുറിച്ചാണ് പൊലീസ് ആദ്യം വിശകലനം ചെയ്തത്. ഇതിനായി ബന്ധുക്കളോടും സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചു. സ്വന്തം നിലയ്ക്കാണോ ആരുടെയെങ്കിലും സഹായത്തോടെയാണോ പോയതെന്നാണ് പിന്നീട് പരിശോധിച്ചത്. വീട്ടിൽനിന്ന് മുണ്ടക്കയം വരെയുള്ള ജെസ്നയുടെ യാത്രയും പുനഃസൃഷ്ടിച്ചു. ജെസ്ന സഞ്ചരിച്ച ബസിലുണ്ടായിരുന്നവരുമായി സംസാരിച്ചു. മുണ്ടക്കയത്തുനിന്ന് ചെന്നൈയിലേക്കു പോയതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ അവിടെ അന്വേഷണം നടത്തി. എന്നാൽ, കോവിഡ് വന്നതോടെ അന്വേഷണം നിലച്ചു. അവിടെയുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതെയായി. അതോടെ ജെസ്‌നയെ ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിനും ഉത്തരമില്ലാതായി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങുന്നത്. കൊല്ലമുളയിൽനിന്ന് രാവിലെ 9ന് ഓട്ടോയിൽ കയറി. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുളള്ള ബസിൽ കയറിയതായാണു വിവരം. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായതിനെത്തുടർന്ന് എരുമേലി പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകി. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. പരാതി ഫോർവേഡ് ചെയ്യാമെന്നു പൊലീസ് അറിയിച്ചെങ്കിലും ചെയ്തില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വെച്ചൂച്ചിറ പൊലീസ് താൽപര്യം കാട്ടിയതുമില്ല. പെൺകുട്ടി ആരുടെയെങ്കിലും കൂടെ പോയതായിരിക്കും, കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്. പീന്നീട് പല സംഘങ്ങൾ അന്വേഷിച്ചശേഷം സിബിഐയ്ക്കു കേസ് കൈമാറുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിലെ പെൺകുട്ടി?
മുണ്ടക്കയം പാതയിലെ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ജെസ്നയുടെ ബന്ധുക്കൾക്ക് കിട്ടിയിരുന്നു. ജെസ്നയെ കാണാതായി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്. ‘ശിവഗംഗ’ എന്ന സ്വകാര്യ ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ഇതേ സ്ഥലത്തുള്ള ഒരു വീട്ടിലെ സിസിടിവിയിൽനിന്നും സമാന ദൃശ്യവും ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് ജെസ്‍നയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ജെസ്ന മുണ്ടക്കയത്ത് എത്തിയോ എന്നതു സംബന്ധിച്ചും പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല.
മുണ്ടക്കയം സ്റ്റാൻഡിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയോടു സാമ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടതായും പ്രചാരണമുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. ജെസ്നയോടു സാമ്യമുള്ള പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടു പേർ കൂടി ഉണ്ടെന്നതു വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പെൺകുട്ടി ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.

അഞ്ച് സുഹൃത്തുക്കൾ
ജെസ്‍നയ്ക്ക് 5 സുഹൃത്തുക്കളാണുള്ളത്. ഇതിലൊരാൾ ആൺകുട്ടിയാണ്. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം ജെസ്ന പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയായ ആൺകുട്ടിയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഇയാളുടെ എസ്എംഎസുകളും സൈബർ സെൽ പരിശോധിച്ചിരുന്നു. 5 സുഹൃത്തുക്കളും ജെസ്നയെ എല്ലാ ദിവസവും വിളിക്കുമായിരുന്നു. ജെസ്നയുടെ സഹോദരി ജെഫിക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു.
ചെന്നൈയിലും ബെംഗളൂരുവിലും അന്വേഷണം
കാണാതായതിന്റെ തൊട്ടടുത്ത ദിവസം ജെസ്നയെ ചെന്നൈയിൽ കണ്ടെത്തിയെന്ന അവകാശവുമായി ഒരാളെത്തി. എന്നാൽ, ആ മൊഴിയിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. ജെസ്നയെ കുറിച്ചു വിവരം നൽകാൻ പൊലീസ് പൊതു സ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിച്ചു. ഇതിലെ സൂചനകൾ തേടിപ്പോയ പൊലീസ് 300 പേരെ ചോദ്യം ചെയ്തു. 150ൽപ്പരം പേരുടെ മൊഴി രേഖപ്പെടുത്തി. ജെസ്നയെ കണ്ടെത്തുന്നവർക്കായി സംസ്ഥാന പൊലീസ് ആദ്യം രണ്ടു ലക്ഷവും പിന്നീട് 5 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചു. പക്ഷേ എല്ലാവരും തിരയുന്ന ആ ഉത്തരം മാത്രം കാണാമറയത്തായിരുന്നു.
തുമ്പു കണ്ടെത്താനാകാതെ അന്വേഷണ സംഘങ്ങൾ
തിരോധാനം നിയമസഭയിൽ ഉപക്ഷേപമായെത്തിയപ്പോൾ അന്വേഷണച്ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നൽകി. ജെസ്നയെ കണ്ടെത്താൻ അന്നത്തെ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. പിന്നീട് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കേസ് കൈമാറി. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയിലും ബെംഗളൂരുവിലും കോയമ്പത്തൂരിലും ജെസ്നയെ കണ്ടതായി പ്രചാരണമുണ്ടായി. അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ.

ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചു. കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഏറ്റവും ഒടുവിലായി അന്വേഷിച്ചത്. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് ജെസ്ന തിരോധാനക്കേസിൽ കുടുംബത്തിനു പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞത്. ‘കേസിൽ വളരെയധികം പുരോഗതിയുണ്ടായ സമയത്താണ് കോവിഡ് വന്നത്. അത് അന്വേഷണത്തെ ബാധിച്ചു. ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ അന്വേഷണത്തിനു പോകാൻ കഴിയാതെ വന്നു. ജെസ്ന പോയ വാഹനം തിരിച്ചറിഞ്ഞപ്പോഴായിരുന്നു കോവിഡ് പടർന്നത്’– ടോമിൻ ജെ.തച്ചങ്കരി അന്ന് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.
നിലവിൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ ഇതു സംബന്ധിച്ചു പ്രതികരിക്കുന്നില്ലെന്ന് കെ.ജി.സൈമണ്‍ ഐപിഎസ് പറഞ്ഞു. അന്വേഷണത്തിൽ കേരള പൊലീസ് പരാജയപ്പെട്ടതിനെ തുടർന്ന് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോണും കെഎസ്‍യു പ്രസിഡന്റ് കെ.എം.അഭിജിത്തും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്.