വെള്ളത്തിൽ വീണ മക്കളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങി മരിച്ചു, ദാരുണ അപകടം നടന്നത് കാഞ്ഞിരപ്പള്ളി മേലരുവിയിൽ..

കാഞ്ഞിരപ്പള്ളി : മേലരുവി ചെക്ക് ഡാമിൽ തെന്നി വീണ മകനെയും മകളെയും രക്ഷിക്കാൻ ശ്രമിച്ച പിതാവ് ചെളിയിൽ കുടുങ്ങി, വെള്ളത്തിൽ മുങ്ങി മരിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് വർക്കിനായി, കുടുബസമേതം കാഞ്ഞിരപ്പള്ളി മേലരുവിയിലെ ചെക്ക് ഡാമിൽ പോയ സമയത്താണ് ദാരുണമായ അപകടം സംഭവിച്ചത് . ആനക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തയ്യൽ തൊഴിലാളിയായ അടൂർ പുത്തൻപുരയ്ക്കൽ പ്രകാശ് (52) ആണ് മക്കളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബാലികഴിച്ചത് . ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത് .

ആനക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന പ്രകാശൻ തയ്യൽ തൊഴിലാളിയായ ഭാര്യയോടും മക്കളോടും ഒപ്പം കുട്ടികളുടെ പ്രോജക്ട് വർക്കിനായി ഫോട്ടോ എടുക്കാനെത്തിയതായിരുന്നു. മേലരുവിയിലെ ചെക്ക് ഡാമിൽ കുടി നടക്കുമ്പോൾ കാൽവഴുതി മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ മകൻ എടുത്ത് ചാടിയതിനു പിന്നാലെ ഇരുവരെയും രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.കരക്കു നിന്ന കുട്ടികളുടെ മാതാവ് നിലവിളിച്ചതിനെ തുടർന്ന് ഓടിക്കൂടിയ അയൽവാസികളായ ശരത് ശശി , അജിൻ, ബാബു എന്നീ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
ചെക്ക്ഡാമിൽ ചെളി അടിഞ്ഞ് കൂടിയിരുന്നതാണ് അപകടത്തിന് കാരണമായത്.കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പ്രകാശിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ ,സംസ്ക്കാരം തിങ്കളാഴ്ച നടക്കും.

error: Content is protected !!