അജ്ഞാത വാഹനമിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചെറുവള്ളി: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുവള്ളി കാവുംഭാഗം പുതിയേടത്ത് പ്രഭാകരൻ നായരുടെ മകൻ രതീഷ്(40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ന് പുനലൂർ-പൊൻകുന്നം ഹൈവേയിലായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ കടന്നുപോയി. രതീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്.

ചെറുവള്ളി അമ്പലം കവലയിൽ ഓട്ടോഡ്രൈവറായിരുന്നു രതീഷ്. ബി.എം.എസ്.യൂണിറ്റംഗമായിരുന്നു. അടുത്തിടെ മേസ്തിരിപ്പണിക്കും പോകുന്നുണ്ടായിരുന്നു.

പോലീസ് ഫൊറൻസിക് പരിശോധന നടത്തിയെങ്കിലും ഇടിച്ച വാഹനത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ല. അപകടം നടന്നയുടൻ ഇതുവഴി കടന്നുപോയത് കണ്ടെയ്‌നർ ലോറികളായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞെങ്കിലും വാഹനത്തെക്കുറിച്ച് സ്ഥിരീകരണമില്ല. നാലുമാസം മുൻപ് ഇതേ റോഡിൽ ചെറുവള്ളി മണ്ണനാനിയിൽ അജ്ഞാതവാഹനമിടിച്ച് മറ്റൊരാളും മരിച്ചിരുന്നു. ഈ അപകടത്തിൽ ഉൾപ്പെട്ട വാഹനവും ഇതുവരെ കണ്ടെത്തിയില്ല. ഹൈവേയിൽ ക്യാമറകളില്ലാത്തതിനാൽ രണ്ട് അപകടങ്ങളിലും വാഹനങ്ങൾ തിരിച്ചറിയാനായിട്ടില്ല.

രാധാമണിയാണ് അമ്മ. സഹോദരങ്ങൾ: പി.വേണുഗോപാൽ, രാജേഷ് പി.നായർ. സംസ്‌കാരം വെള്ളിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.

error: Content is protected !!