ബഫർ സോൺ : എയ്ഞ്ചൽ വാലിയിൽ ജനകീയ സദസ്സ് ആറിന് , പ്രതിപക്ഷ നേതാവ് പങ്കെടുക്കും

കാഞ്ഞിരപ്പള്ളി : ബഫർ സോൺ വിഷയത്തിൽ യു.ഡി.എഫ് ജില്ലാ കമ്മറ്റി എയ്ഞ്ചൽ വാലിയിൽ ആറിന് ജനകീയ സദസ്സ് സംഘടിപ്പിക്കും . രാവിലെ 10.30 ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്ക്കൂൾ ഓഡിറേറാറിയത്തിൽ നടക്കുന്ന ജനകീയ സദസ്സിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കർഷകരുമായി ആശയവിനിമയം നടത്തും.

വനം വകുപ്പിന്റെ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പ്രകാരം വനം മേഖലയിൽ ഉൾപ്പെടുത്തിയ എയ്ഞ്ചൽ വാലി, പമ്പാവാലി അടക്കമുള്ള മലയോര മേഖലയിലെ കർഷകർക്കുവേണ്ടി ആരംഭിക്കുന്ന അതിശക്തമായ സമര പോരാട്ടങ്ങളുടെ മുന്നോടിയാണ് ജനകീയ സദസ്സ്. ഇടതുപക്ഷ സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് ബഫർ സോൺ വിഷയത്തിൽ ഇന്നുണ്ടായിട്ടുള്ള കർഷക പ്രതിസന്ധിക്കു കാരണം.

ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം വനം മാത്രമായിരുന്നു പരിസ്ഥിതി ലോല പ്രദേശങ്ങൾ. എന്നാൽ എൽ. ഡി. എഫ് 2018-ൽ ഒരു ലക്ഷത്തി പതിനാലായിരം ഏക്കർ കൃഷിഭൂമി പരിസ്ഥിതി ലോലമാക്കുകയും, 2019-ൽ വനം മേഖലയോടു ചേർന്ന ഒരു കിലോമീറ്റർ പ്രദേശം വീണ്ടും പരിസ്ഥിതി ലോലമാക്കാൻ തീരുമാനിക്കുകയുമാണുണ്ടായത്. ഈ തീരുമാനമാണ് സുപ്രിം കോടതി ബഫർ സോൺ ഉത്തരവ് ആധാരാമാക്കിയത്. ഇതിനെതിരെ വീണ്ടും സർക്കാർ പരാതി സമർപ്പിച്ചപ്പോൾ മൂന്ന് മാസം സാവകാശം നൽകിയെങ്കിലും ഉപഗ്രഹ സർവ്വെ വഴിയും വനം വകുപ്പിന്റെ സർവ്വെ വഴിയും തയ്യാറാക്കിയ പുതിയ റിപ്പോർട്ടുകൾ ചേർന്നാണ് എഴുപത് വർഷമായി ജനങ്ങൾ അധിവസിക്കുന്ന എയ്ഞ്ചൽ വാലിയിലെയും , പമ്പാവാലിയിലെയും സ്ഥലങ്ങൾ വനഭൂമിയാക്കി മാറ്റിയത്. ഇതു പ്രകാരം കിണർ കുഴി ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഡി. എഫ്. ഓയുടെ അനുമതി വേണ്ടിവരും.

ഇതിനെതിരെ ജനാധിപത്യപരമായി പ്രതിക്ഷേധിച്ച കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സർക്കാർ എടുത്ത എഴുപതോളം കള്ളക്കേസുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് യൂ. ഡി. എഫ് നേതൃത്വം കൊടുക്കുമെന്ന് ആന്റോ ആന്റണി എം.പി., യു. ഡി. എഫ് ചെയർമാൻ ഫിൽസൺ മാത്യൂസ്, കൺവീനർ സജി മഞ്ഞക്കടമ്പിൽ , സെക്രട്ടറി അസീസ് ബഡായിൽ, കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ പി .എ.സലിം, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി.എ. ഷെമീർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

error: Content is protected !!