കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം നടന്നു.

കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടി ന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരം നടത്തപ്പെട്ടു. പാർലമെന്ററി സംസ്കാരമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.

പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച പാർലമെന്റിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തൽ, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ , അടിയന്തര പ്രമേയം, മന്ത്രിയുടെ പ്രസ്താവന, കമ്മിറ്റികളുടെ റിപ്പോർട്ട് സമർപ്പിക്കൽ, നിയമനിർമ്മാണം തുടങ്ങിയ ബിസിനസുകൾ നടത്തപ്പെട്ടു.

ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ കുമാരി സോനാ ബെന്നി കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ചു. യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിൽ പ്രതിപക്ഷം ആശങ്ക രേഖപ്പെടുത്തി. സമകാലീന പ്രശ്നങ്ങൾ ചോദ്യോത്തര വേളയിൽ നിറഞ്ഞുനിന്നു. വിലക്കയറ്റത്തെ കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് കുമാരി എയ്ഞ്ചൽ മേരി ജോഷ്വാ നൽകിയ നോട്ടീസിന് അനുമതി നിഷേധിച്ച ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

റബർ കർഷകർക്ക് വേണ്ടി പ്രതിപക്ഷ നേതാവ് കുമാരി അനിഹാ ഷിബു സംസാരിച്ചത് ശ്രദ്ധേയമായി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പാർലമെന്റിന്റെ നേർക്കാഴ്ച ഒരുക്കിയ ഈ മത്സരത്തിൽ 50 കുട്ടികൾ പങ്കാളികളായി. കുമാരിമാരായ ഡോണ സജി സ്പീക്കറിന്റെയും, അനീക ഷിബു പ്രതിപക്ഷ നേതാവിന്റെ യും, ആൻ മേരി മാത്യു പ്രധാനമന്ത്രിയുടെയും റോളുകൾ അവിസ്മരണീയമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, പിടിഎ പ്രസിഡന്റ് പ്രമോദ് ബി, യൂത്ത് പാർലമെന്റ് കോഡിനേറ്റർ ജാക്വിലിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!