വനിതകൾ ബസ് ഓടിക്കാൻ തയ്യാറായാൽ കെ.എസ്.ആർ.ടി.സിയിൽ ജോലി റെഡി : മന്ത്രി ആന്റണി രാജു

പൊൻകുന്നം : വനിതകൾ ബസ് ഓടിക്കാൻ തയ്യാറാണെങ്കിൽ ജോലി നൽകുവാൻ കെ. എസ്. ആർ .ടി. സി തയ്യാറാണെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പുതിയ സ്വിഫ്റ്റ് ബസുകളിലേക്കാണ് വനിതകൾക്ക് ഡ്രൈവർമാരാവാൻ അവസരമുള്ളത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിലൂടെയും കുടുംബശ്രീ വഴി നടപ്പാക്കിയ പരിശീലനത്തിലൂടെയും ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയ പട്ടികജാതി വനിതകൾക്കുള്ള ലൈസൻസ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 2022-2023 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

ലൈറ്റ് മോട്ടോഴ്സ് വെഹിക്കിൾ ലൈസൻസുള്ളവർക്കും അപേക്ഷിക്കാം. കാറിൽ ഓടിച്ചു പാസായവർക്ക് കെ.എസ്.ആർ.ടി.സിയുടെ ബസിൽ പരിശീലനം നൽകും. തുടർന്ന് ഹെവി ലൈസൻസ് എടുക്കുന്നവരെ സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർമാരായി എടുക്കും. കെ.എസ്.ആർ.ടി.സി യിൽ വനിതകൾക്ക് ജോലി നൽകാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ന്യൂതനാശയങ്ങൾ നടപ്പാക്കുന്നതിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനോദ്ഘാടനം സർക്കാർ ചീഫ് വിപ്പ്് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, ചിറക്കടവ് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഷാജി നെല്ലേപറമ്പിൽ, പ്രശാന്ത് മാലമല, ഉഷാ പ്രകാശ് എന്നിവർ പങ്കെടുത്തു.

error: Content is protected !!