കാട്ടുപന്നികളെ ജനവാസ മേഖലയിൽ ഇറക്കിവിട്ട സംഭവം , കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, മുണ്ടക്കയം, എരുമേലി ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപോത്ത് കാട്ടുപന്നി തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ പമ്പാ വനമേഖലയിൽ നിന്നും പിടികൂടിയ കാട്ടുപന്നികളെ വനംവകുപ്പ് പെരിയാർ ടൈഗർ റിസേർവ് ഉദ്യോഗസ്ഥർ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളുമായി ബന്ധപ്പെട്ട പ്രദേശത്ത് തുറന്നുവിട്ടത് അത്യന്തം ഗൗരവത്തോടെ കാണുമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രി, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ഇത് സംബന്ധമായി വകുപ്പ് മന്ത്രിക്ക് രേഖ മൂലം കത്ത് നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ജനവാസ മേഖലകളിൽ ഇറക്കിവിട്ട കാട്ടുപന്നികളെ വീണ്ടും പിടികൂടി ഉൾവനത്തിൽ എത്തിക്കുന്നതിനും, മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കുന്നതിനും മുൻകരുതലുകൾ സ്വീകരിക്കണമെന്നും വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് വനമേഖലാ പ്രദേശങ്ങൾ പൂർണമായും സോളാർ ഫെൻസിംഗ്, ഹാങ്ങിങ് ഫെൻസിങ്, കിടങ്ങ് എന്നീ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി വന്യമൃഗ ശല്യത്തിൽ നിന്നും പൂർണമായും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും, ഇതിനു ആവശ്യമായ ഫണ്ട് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, ഇതിനു മുന്നോടിയായി നിലവിലുള്ള സൗരവേലികളുടെ അറ്റകുറ്റ പണികൾ നടന്നുവരികയാണെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

error: Content is protected !!