KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ഓർമ്മയാകുന്നു; 25 ദിവസത്തിനുള്ളിൽ ഓഫീസ് പൂർണമായും പൊളിച്ചുമാറ്റും.

കാഞ്ഞിരപ്പള്ളി : നാടിന്റെ നന്മയ്ക്ക് ഉതകുമാറ് ഒട്ടേറെ തീരുമാനങ്ങൾക്കും സമരങ്ങൾക്കും വേദിയായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ഓർമ്മയാകുന്നു.1960 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഉൽഘാടനം ചെയ്തതാണ് ഈ പഞ്ചായത്ത് ഓഫീസ് മന്ദിരം.
പുതിയ മന്ദിരം പണിയുന്നതിന് മുന്നോടിയായാണ് പഴയ ഓഫീസിൽ കെട്ടിടം പൊളിച്ചുമാറ്റുന്നത് .

മൂന്നര കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് പഞ്ചായത്തിന് രണ്ടും മൂന്നും നിലകളിലായി കെട്ടിടം പണിയുന്നത്.ഗ്രൗണ്ട് ഫ്ലോർ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ ചെലവിട്ട് 26 മുറികളുള്ള ഷോപ്പിംഗ് മാളും ഇതോടൊപ്പം നിർമ്മിക്കും .ഇതിനു മുന്നോടിയായി പഴയ പഞ്ചായത്ത് ഓഫീസ് മന്ദിരം പൊളിച്ചുതുടങ്ങി. 25 ദിവസത്തിനുള്ളിൽ ഓഫീസ് പൊളിച്ചുമാറ്റും.

ജനുവരി മാസത്തിൽ പുതിയ ഓഫീസ് മന്ദിരത്തിന്റെ പണി തുടങ്ങും.എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മേടയ്ക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണച്ചുമതല. ദേശീയപാത 183 ന്റെ ഓരത്ത് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് മണ്ണുമാറ്റിയ ശേഷമാണ് പുതിയ ഓഫീസും ഷോപ്പിംഗ് മാളും നിർമ്മിക്കുക. ഈ ജംഗ്ഷനിലാണു് ബൈപാസിന്റെ ഒരു കവാടം സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി ഇവിടെ ട്രാഫിക്ക് ഐലണ്ടും സ്ഥാപിക്കും.

ഇതിന്റെ തൊട്ടു താഴെയായി രണ്ടര കോടിയിലേറെ രൂപ ചെലവിട്ട് സഹൃദയ വായനശാലയ്ക്ക് മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞു.ഇതോടെ പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ വികസനത്തിലേക്ക് കുതിക്കുമെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ പഞ്ചായത്തുകളിലൊന്നായ കാഞ്ഞിരപ്പള്ളി താമസിയാതെ മുൻ സിപാലിറ്റിയായി മാറും. ഇതു കൂടി കണക്കിലെടുത്താണ് പുതിയ പഞ്ചായത്ത് മന്ദിരം വിശാലമായി നിർമ്മിക്കുന്നതെന്ന് ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പറഞ്ഞു.

error: Content is protected !!