മുണ്ടക്കയത്തുനിന്നും മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം 25 കിലോമീറ്റർ ദൂരെ ചേനപ്പാടിയിൽ നിന്നും കണ്ടെത്തി

മുണ്ടക്കയം ∙ മണിമലയാറിൽ ഒഴുക്കിപ്പെട്ട് കാണാതായ കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകന്റെ (46) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ ഒഴുകി മൃതദേഹം ചേനപ്പാടി ഭാഗത്ത്‌ എത്തുകയായിരുന്നു.

ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് തിലകൻ മുണ്ടക്കയം കല്ലേപ്പാലത്തിന്റെ സമീപത്തുനിന്നും ഒഴുക്കിൽ പെട്ടത് .

കൊക്കയാർ പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന ഇയാൾ മഴ സമയത്ത്, ഒഴുകിയെത്തുന്ന തടി പിടിക്കുവാൻ ആറ്റിൽ ഇറങ്ങിയെന്നും താഴേക്ക് ഒഴുകി പോകുന്നത് കണ്ടെന്നും സമീപവാസികൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താഴേക്ക് നീന്തി എവിടെയെങ്കിലും കയറിയിട്ടുണ്ടാകും എന്നാണ് പ്രദേശവാസികൾ കരുതിയത്.

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ തിരച്ചിൽ ആരംഭിച്ചു. കോസ്‌വേയുടെ സമീപത്ത് ഒരാൾ ഒഴുകി പോകുന്നതായി തോന്നിയിരുന്നു എന്നും ചിലർ വെളിപ്പെടുത്തി. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് ചേനപ്പാടിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!