അടിയന്തര സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് ആംബുലൻസാക്കിയ ജീവനക്കാർക്ക് കൈയ്യടി ..
എരുമേലി : കണമല അട്ടിവളവിൽ കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ, തൊട്ടു പിറകെയെത്തിയ എരുമേലി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിലെ ജീവനക്കാരായ ഡ്രൈവർ ഫൈസലും , കണ്ടക്‌ടർ ജോഷി മോനുമാണ് സ്വന്തം സുരക്ഷ വകവയ്ക്കാതെ ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
തലകുത്തി മറിഞ്ഞു വീണ ബസിന് സമീപം കെ എസ് ആർ ടി സി ബസ് നിർത്തി ഓടിയിറങ്ങവേ ചുറ്റും നിലവിളികൾ മാത്രം. ഓടിയെത്തിയ അയൽവാസികളും ഡ്യൂട്ടിക്ക് പോകാനായി ബൈക്കിൽ വരികയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കൂടെയെത്തി. ആദ്യം കാണുന്നത് ക്രാഷ് ബാരിയറിൽ കുടുങ്ങി കിടക്കുന്ന അപകടത്തിൽ പെട്ട ബസ്സിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർ. അവരെ പുറത്തെടുക്കുവാൻ സാധിക്കാതെ വന്നതോടെ , സമയം കളയാതെ റബർ മരങ്ങളിൽ തട്ടി കുഴിയിലേക്ക് വീഴാതെ തൂങ്ങി നിന്ന ബസിൽ ജോഷിമോനും ചാടിക്കയറി.നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെത്തിച്ചു. മറ്റു ചിലർ മറിഞ്ഞു കിടന്ന ബസിനിടയിൽ കൂടി നിരങ്ങി മുൻപിൽ എത്തി. ഇവരെയും നിലത്തിറക്കി.
പരിക്കേറ്റ 15 പേരെ ഉടൻ തന്നെ KSRTC ബസിൽ കയറ്റി. ബസ് തിരിക്കാൻ ഇടമില്ലാത്തതിനാൽ മുൻപോട്ട് തന്നെ പോയി ഇടകടത്തി വഴി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചു. സംഭവം നടന്ന വിവരം എരുമേലി പോലീസിൽ അപ്പോൾ തന്നെ വിളിച്ചറിയിച്ചതും കെ എസ് ആർ ടി സി ജീവനക്കാരാണ്. ചോര വീണൊഴുകിയ ബസ് കഴുകുന്നതിനിടെ ലഭിച്ച തീർത്ഥാടകരുടെ മൊബൈൽ ഫോണും ഇവർ സ്റ്റേഷനിൽ എത്തിച്ചു.
ട്രിപ്പ് മുടങ്ങിയതോടെ ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്കുള്ള ബോർഡ് വെച്ച് എരുമേലി ഡിപ്പോയിൽ നിന്ന് ഡ്യൂട്ടി തുടരുമ്പോളും അന്യനാട്ടിൽ നിന്നെത്തി അപകടത്തിൽ പെട്ട ശബരിമല തീർത്ഥാടകരെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റിയ സന്തോഷത്തിലാണ് ഫൈസലും ജോഷി മോനും.
എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയാണ് കെ എസ് ആർ ടി സി ഡ്രൈവർ ആയ ഫൈസൽ. മുൻപ് കളിയിക്കാവിള സർവീസിനിടെ ബസിൽ ബോധം കെട്ടു വീണ പെൺകുട്ടിയെ ബസുമായി ആശുപത്രിയിൽ എത്തിച്ച ചരിത്രവും ഫൈസലിനുണ്ട്. കണ്ടക്ടർ ജോഷി മോൻ എരുമേലി ചാത്തൻതറ സ്വദേശിയാണ്.