കാട് നിറഞ്ഞ് പാതയോരങ്ങൾ ; കാൽനടയാത്രക്കാർ ബുദ്ധിമുട്ടിൽ ..
പാറത്തോട് : പൊൻകുന്നം മുതൽ കാഞ്ഞിരപ്പള്ളിവരെയുള്ള ഭാഗത്ത് നടപ്പാതയിൽവരെ കാട് കയറി. ശിഖരങ്ങൾ വളർന്ന് പാതയിലേക്ക് ചാഞ്ഞ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന നിലയിലുമാണ്. 26-ാം മൈൽ പൊടിമറ്റംവരെയുള്ള ഭാഗത്താണ് കൂടുതലും കാടുപിടിച്ചുകിടക്കുന്നത്. പാറത്തോട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കലുങ്കിൽ പാതയോരത്ത് കാട് വളർന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലൂടെ കയറി നടക്കേണ്ട സ്ഥിതിയാണ്.
ദിവസേന പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വരുന്ന പാതയാണിത്. ഈ ഭാഗത്ത് വളവുകൂടി ഉള്ളതിനാൽ റോഡിലൂടെ കയറി നടക്കേണ്ടി വരുന്നത് അപകടത്തിനും കാരണമാകും.
പാറത്തോട്, ചോറ്റി, ചിറ്റടി, 31-ാം മൈൽ എന്നിവിടങ്ങളിലും പാതയോരത്ത് കാട് കയറിയ നിലയിലാണ്. പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ദിശാസൂചികകളും കാട് വളർന്ന് മറഞ്ഞു. പാതയോരം കാട് മൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യത്തിനും രാത്രി കാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനും കാരണമാകുന്നുണ്ട്.
മുൻപ് പലയിടങ്ങളിലും വീട്ടുമാലിന്യവും കെട്ടിടാവശിഷ്ടവും ദേശീയപാതയോരത്ത് തള്ളിയതായി പരാതി ഉയർന്നിരുന്നു. മുൻപ് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പാതയോരം വൃത്തിയാക്കിയിരുന്നു. ഈ വർഷം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
