എരുമേലി മാസ്റ്റർ പ്ലാൻ : പദ്ധതി രേഖ പ്രകാശനം ചെയ്തു.
എരുമേലി : ശബരിമല തീർത്ഥാടകരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നിർദിഷ്ട വിമാനത്താവളം യാഥാർത്ഥ്യമാകുമ്പോൾ ഒരുക്കേണ്ട ക്രമീകരണങ്ങൾ മുൻനിർത്തിയും എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുകയാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി വലിയമ്പലം കോമ്പൗണ്ടിൽ 15 കോടി രൂപ വിനിയോഗിച്ച് തീർത്ഥാടക സഹായകേന്ദ്രം എന്ന നിലയിൽ ഇടത്താവളത്തിന്റെ പണി നടന്നുവരുന്നതായും അത് പൂർത്തീകരണ ഘട്ടത്തിൽ ആണെന്നും എം.എൽ.എ അറിയിച്ചു. ഇതോടൊപ്പം പിൽഗ്രിം അമിനിറ്റി സെന്ററിൽ ഒരുകോടി രൂപ വിനിയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും അവശേഷിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒന്നരക്കോടി രൂപ കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന എരുമേലി സൗത്ത് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടവും നിയമ തടസ്സങ്ങൾ പരിഹരിച്ച് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് സജ്ജമാക്കിയിട്ടുമുണ്ട്. കൂടാതെ മറ്റ് വിവിധ പ്രവർത്തനങ്ങൾക്കായി പത്തു കോടി രൂപ അനുവദിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന പ്രവർത്തികളുടെ രൂപരേഖ ടെൻഡർ ഏറ്റെടുത്തിട്ടുള്ള ദി ക്യാപ്പിറ്റൽ എൻജിനീയറിങ് കൺസൾട്ടൻസി എന്ന ആർക്കിടെക് സ്ഥാപനം വിശദമായ സർവ്വേയുടെയും ഇൻവെസ്റ്റിഗേഷന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയത് പദ്ധതി രേഖയാക്കി സമർപ്പിച്ചു. ഇതിന്റെ പ്രകാശന കർമ്മം എരുമേലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ നിർവഹിച്ചു.
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രവർത്തികൾ വലിയമ്പലം കോമ്പൗണ്ടിൽ നിലവിലുള്ള ശുചിമുറി സംവിധാനങ്ങൾക്ക് പകരമായി ആധുനിക സൗകര്യങ്ങളോടെ ഒരേസമയം 106 ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിപുലമായ ശുചിമുറി കോംപ്ലക്സ്, തീർത്ഥാടകർക്ക് സ്നാന സൗകര്യത്തിനായി ഒരേസമയം 258 ആളുകൾക്ക് സൗകര്യമൊരുക്കുന്ന കവേർഡ് ബാത്തിങ് ഏരിയ, 50,000 ലിറ്റർ ജലസംഭരണ ശേഷിയുള്ള ഓവർ ഹെഡ് വാട്ടർ ടാങ്ക് എന്നിവയും കൂടാതെ കൊച്ചമ്പലത്തിൽ നിന്നും വാവര് പള്ളിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ സെൻട്രൽ ജംഗ്ഷനിൽ റോഡ് മുറിച്ചു കിടക്കുന്നതുമൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിന് കൊച്ചമ്പലത്തെയും വാവര് പള്ളിയെയും ബന്ധിപ്പിച്ച് ഫ്ലൈ ഓവറും നിർമ്മിക്കും. കൂടാതെ നിലവിൽ കാനന പാത വഴി സഞ്ചരിക്കുന്ന അയ്യപ്പ ഭക്തർ എരുമേലി -മുണ്ടക്കയം പൊതുമരാമത്ത് റോഡിലൂടെ നടന്നുപോകുന്നത് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്തും കൊച്ചമ്പലത്തിന്റെ പിൻഭാഗത്തുനിന്നും ആരംഭിച്ച് പേരുത്തോട്ടിൽ എത്തുന്ന പരമ്പരാഗത പാത പുനരുദ്ധരിച്ച് തീർത്ഥാടകർക്ക് കാൽനടയാത്രയ്ക്ക് സൗകര്യം ഒരുക്കുക എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ തീർത്ഥാടന കാലത്ത് എരുമേലി ടൗണിലെ ഗതാഗത തിരക്കും തടസ്സങ്ങളും പരിഹരിക്കുന്നത് ലക്ഷ്യം വെച്ച് ടൗണിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള റിംഗ് റോഡുകളുടെ ഒരു ശൃംഖല വികസിപ്പിച്ച് പുതുതായി കൂടുതൽ യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു. ഇതിനായി താഴെപ്പറയുന്ന റോഡുകളാണ് റിങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.എരുമേലി ബസ്റ്റാൻഡ്-നേർച്ചപ്പാറ- ആനിക്കുഴി-ഉറുമ്പിൽ പാലം റോഡ്,ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ്, എം.ടി എച്ച്എസ് – എൻ.എം എൽപിഎസ് -കാരിത്തോട് റോഡ്,പാട്ടാളിപ്പടി-കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി ചരള റോഡ് എന്നീ റോഡുകൾ റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച നിലയിൽ നവീകരിച്ച് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനും മാസ്റ്റർപ്ലാനിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയാണ് പ്രാഥമികമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുള്ളത്. തുടർനടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ മാസ്റ്റർ പ്ലാനിലെ പദ്ധതികൾ നടപ്പിലാക്കുമെന്നും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം ഭരണാനുമതിക്കായി ഗവൺമെന്റിൽ സമർപ്പിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
