സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളിയിൽ.. സംഘാടക സമിതി രൂപീകരിച്ചു.
കാഞ്ഞിരപ്പള്ളി :കേരള പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്കരിച്ച പദ്ധതിയായ സ്റ്റുഡന്റ്സ് സഭ ആദ്യമായി സംഘടിപ്പിച്ചത് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിലായിരുന്നു.
കാഞ്ഞിരപ്പള്ളി മണ്ഡലം സ്റ്റുഡന്റ്സ് സഭ ആലോചനാ യോഗം കാഞ്ഞിരപ്പള്ളി എ കെ.ജെ.എം സ്കൂളിൽ കേരള ഗവ.ചീഫ് വിപ്പും എം.എൽ.എയുമായ ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വരും തലമുറയുടെ വികസന പ്രതീക്ഷകൾ അറിയുന്നതിനാണ് സ്റ്റുഡന്റ്സ് സഭയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും സർഗാത്മക വിമർശനങ്ങളും ഉൾകൊണ്ട് അതിന് അനുസൃതമായ രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഡോ.എൻ ജയരാജ് എം.എൽ.എ ചെയർമാനും, പാർലിമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി പ്രതിനിധികൾ വികസന പ്രശ്നങ്ങൾ, പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ മണ്ഡലത്തിലെ എം.എൽ.എയുമായി പങ്കുവയ്ക്കും.
സ്റ്റുഡന്റ്സ് സഭയിൽ പങ്കെടുക്കുന്നതിന് വേണ്ടി മൂന്ന് വിദ്യാർത്ഥികളെ വീതം ഓരോ സ്ഥാപനവും തിരഞ്ഞെടുക്കും. ഇതിനായി ഉപന്യാസം, ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണ്ഡലത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം.
യോഗത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി അദ്ധ്യക്ഷനായി. പാർലിമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി സ്വാഗതം പറഞ്ഞു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, എ.കെ.ജെ.എം എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല, വെള്ളാവൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്, നിയമസഭ ഉദ്യോഗസ്ഥർ ശ്രീകാന്ത് എസ് ബാബു, ഡോ.ഗോപീകൃഷ്ണ സി.വി, പി.പ്രജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
