കാനനപാത കടന്നത് 38700 പേർ.
എരുമേലി : മണ്ഡലകാലത്ത് ഇന്നലെ വരെ എരുമേലി കോയിക്കക്കാവ് വഴി പരമ്പരാഗത കാനനപാതയിലൂടെ ശബരിമല ദർശനത്തിന് സഞ്ചരിച്ച തീർത്ഥാടകരുടെ എണ്ണം 38700. ഇവരിൽ സ്ത്രീകൾ (മാളികപ്പുറം) 31 പേരാണ്. കുട്ടികളുടെ എണ്ണം 180. വനം വകുപ്പ് പുറത്തുവിട്ട കണക്കാണിത്.
പാതയിൽ പ്ലാസ്റ്റിക് മുക്ത പ്രവർത്തനം ശക്തമാക്കിയതായി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ കൃഷ്ണൻ അറിയിച്ചു. അടുത്ത ദിവസം എക്കോ ഷോപ്പ് ആരംഭിക്കും. തുണി സഞ്ചി, ടീഷർട്ട് തുടങ്ങിയവയും വന വിഭവങ്ങളും മിതമായ വിലയിൽ ഷോപ്പിൽ ലഭിക്കും. കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലാണ് ഷോപ്പ് ആരംഭിക്കുന്നത്. ഇവിടെ അയ്യപ്പ ഭക്തർക്ക് വിശ്രമ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇ – ടോയ്‌ലെറ്റ്, കുടിവെള്ളം എന്നിവ ചെക്ക് പോസ്റ്റിനോട് ചേർന്ന് സജ്ജമാണ്. ഇത്തവണ പാതയിൽ ഇതുവരെ വന്യ മൃഗ ഉപദ്രവ സംഭവങ്ങളുണ്ടായിട്ടില്ല. രാവിലെ ചെക്ക് പോസ്റ്റ് തുറന്നു ഭക്തരെ കടത്തി വിടുമ്പോഴും വൈകുന്നേരം പാത അടയ്ക്കുമ്പോഴും വന്യ മൃഗ സാന്നിധ്യം പരിശോധിക്കാൻ സ്‌ക്വാഡ് പട്രോളിംഗ് നടത്തുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
